കാനഡയിലെ ഒൻ്റാരിയോയിൽ വാടകക്കാരുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ സെപ്റ്റംബർ 21 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നു. വാടക നൽകുന്നതിൽ കുടിശ്ശിക വരുത്തുന്നവർക്കെതിരെയുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതാണ് പുതിയ ഭേദഗതികൾ.
വാടക അടയ്ക്കാൻ വൈകിയാൽ കുടിശ്ശിക തീർക്കാൻ മുൻപ് 14 ദിവസത്തെ സമയം ലഭിച്ചിരുന്ന സ്ഥാനത്ത് ഇനി മുതൽ ഏഴ് ദിവസത്തെ സമയം മാത്രമായിരിക്കും ലഭിക്കുക. ഈ സമയപരിധിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ ഭൂവുടമയ്ക്ക് ലാൻഡ്‌ലോർഡ് ആൻഡ് ടെനൻ്റ് ബോർഡിനെ സമീപിച്ച് ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാം. ആറു മാസത്തിനിടെ മൂന്ന് തവണ എങ്കിലും വാടക നൽകാൻ ഏഴ് ദിവസത്തിലധികം വൈകിയാൽ അതിനെ 'തുടർച്ചയായ വീഴ്ചയായി' കണക്കാക്കി ഭൂവുടമകൾക്ക് നിയമനടപടി സ്വീകരിക്കാം.
വാടക കുടിശ്ശിക വരുത്തിയതിന് ബോർഡിന് മുന്നിലെത്തുന്ന വാടകക്കാർക്ക് ഭൂവുടമയ്‌ക്കെതിരെ (അറ്റകുറ്റപ്പണി നടത്താത്തത്, നിയമവിരുദ്ധമായ പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ) പരാതി ഉന്നയിക്കണമെങ്കിൽ കുടിശ്ശികയുള്ള തുകയുടെ 50 ശതമാനം മുൻകൂറായി കെട്ടിവെക്കണം. 120 ദിവസം മുൻപ് നോട്ടീസ് നൽകുകയാണെങ്കിൽ നഷ്ടപരിഹാരം നൽകാതെ തന്നെ ഭൂവുടമയ്ക്ക് സ്വന്തം ആവശ്യങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ വേണ്ടി വീട് ഒഴിഞ്ഞുകൊടുക്കാൻ വാടകക്കാരോട് ആവശ്യപ്പെടാം.
കൂടുതൽ സുതാര്യതയും നീതിയും ഉറപ്പാക്കാനാണ് ഈ മാറ്റങ്ങളെന്നാണ് ലാൻഡ്‌ലോർഡ് സംഘടനകൾ വ്യക്തമാക്കുന്നത്. എന്നാൽ വാടക വർദ്ധനവ് കാരണം ആളുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് നിയമങ്ങൾ കർശനമാക്കുന്നത് വാടകക്കാരെ കൂടുതൽ ദുരിതത്തിലാക്കുമെന്നും ഇത് ഒഴിപ്പിക്കലുകൾ വർദ്ധിപ്പിക്കുമെന്നും ടെനൻ്റ്സ് റൈറ്റ്സ് അവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി.