വ്യാജ ബാങ്ക് ഫോൺ കോൾ വഴി കാൽഗറി സ്വദേശിയായ സ്ത്രീക്ക് 25,824 ഡോളർ നഷ്ടപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കുകൾ ഒരിക്കലും ഉപഭോക്താക്കളുടെ പിൻ നമ്പറോ, കാർഡുകളോ, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ കൊറിയർ വഴി കൈമാറാൻ ആവശ്യപ്പെടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം ഭയവും അടിയന്തിര സാഹചര്യങ്ങളും സൃഷ്ടിച്ചാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്.
ഓഗസ്റ്റ് അഞ്ചിനാണ് ബാങ്കിൻ്റെ ഫ്രോഡ് ഡിപ്പാർട്ട്‌മെന്റിൽ നിന്നാണെന്ന് പറഞ്ഞ് സ്ത്രീക്ക് ഒരു ഫോൺ കോൾ വരുന്നത്. ക്രെഡിറ്റ് കാർഡിൽ സംശയകരമായ ഇടപാടുകൾ നടന്നതിനാൽ അത് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് വിളിച്ചയാൾ സ്ത്രീയെ വിശ്വസിപ്പിച്ചു. തുടർന്ന് കാർഡ് കഷണങ്ങളാക്കി മുറിച്ച് കവറിലാക്കി, വെള്ളി നിറത്തിലുള്ള ഹോണ്ട സിആർവി കാറിൽ വരുന്ന കൊറിയറിന് കൈമാറാൻ നിർദ്ദേശിച്ചു. പിന്നീട് വീണ്ടും ഫോൺ വിളിച്ച് ഇവരുടെ പഴയ പിൻ നമ്പറും പുതിയ കാർഡിനായി മാറ്റാൻ ഉദ്ദേശിക്കുന്ന പിൻ നമ്പറും ചോദിച്ചറിഞ്ഞു.
അടുത്ത ദിവസമാണ് ക്രെഡിറ്റ് കാർഡിൽ നിന്ന് 25,824 ഡോളർ നഷ്ടപ്പെട്ടതായി സ്ത്രീയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് കാർഡ് ബ്ലോക്ക് ചെയ്തിട്ടില്ലെന്നും താൻ തട്ടിപ്പിനിരയാവുകയായിരുന്നു എന്നും മനസ്സിലായത്. സ്ത്രീ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ്, ഓഗസ്റ്റ് 29-ന് ബെൽറ്റ്‌ലൈനിലെ 15 അവന്യൂ എസ്.ഡബ്ല്യുവിലുള്ള (15 Avenue SW) ഒരു വീട്ടിൽ പരിശോധന നടത്തി.
തിരച്ചിലിൽ വ്യാജ പെല്ലറ്റ് ഹാൻഡ്‌ഗൺ, വെടിയുണ്ടകൾ അടങ്ങിയ ബാഗ്, വാഹനങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റം ആക്‌സസ് ചെയ്യാനുള്ള ഉപകരണം, മോഷ്ടിച്ച ഐഡി കാർഡുകൾ, ബാങ്ക് കാർഡുകൾ എന്നിവ കണ്ടെടുത്തു. വീടിന് സമീപത്തുനിന്ന് മോഷ്ടിക്കപ്പെട്ട രണ്ട് മോട്ടോർ സൈക്കിളുകളും പോലീസ് പിടിച്ചെടുത്തു. $5,000-ന് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, മോഷ്ടിച്ച ബാങ്ക് കാർഡുകൾ കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കാൽഗറി സ്വദേശികളായ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പണമോ വ്യക്തിഗത വിവരങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ 403-266-1234 എന്ന നമ്പറിൽ കാൽഗറി പോലീസിലോ 'ക്രൈം സ്റ്റോപ്പേഴ്‌സ്' വഴിയോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പെട്ടെന്ന് വിവരം അറിയിക്കുന്നത് കുറ്റവാളികളെ വേഗത്തിൽ പിടികൂടാൻ സഹായിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.