കാൽഗറിയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ മാന്ദ്യം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, നഗരത്തിലെ ആകെ ഭവന വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിൻ്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ആകെ 1,660 വീടുകൾ മാത്രമാണ് കഴിഞ്ഞ മാസം വിറ്റത്. വിപണിയിലേക്ക് പുതുതായി എത്തുന്ന വീടുകളുടെ ലിസ്റ്റിംഗിലും 10 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഓഗസ്റ്റിലെ ഭവന വിപണിയിലെ ശരാശരി ബെഞ്ച്മാർക്ക് വില 5,69,000 ഡോളർ ആയി കുറഞ്ഞു. സിറ്റി സെൻ്റർ, വെസ്റ്റ് കാൽഗറി തുടങ്ങിയ ഉയർന്ന മൂല്യമുള്ള പ്രദേശങ്ങളിൽ നേരിയ വിലവർദ്ധനവ് ദൃശ്യമായെങ്കിലും, നോർത്ത് ഈസ്റ്റ് മേഖലകളിൽ വില ഗണ്യമായി ഇടിഞ്ഞു. നോർത്ത് ഈസ്റ്റ് മേഖലയിൽ പ്രൈവറ്റ് വീടുകളുടെ വിലയിൽ 6.4 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. വിപണിയിലെ ഉയർന്ന പലിശനിരക്കുകൾ കാരണം വാങ്ങുന്നവർ പുലർത്തുന്ന ജാഗ്രതയാണ് ഈ മാന്ദ്യത്തിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും, ലഭ്യത കൂടിയത് ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ സാധ്യമാക്കുന്നുണ്ടെന്ന് സിആർഇബി ചീഫ് എക്കണോമിസ്റ്റ് ആനി-മേരി ലൂറി വിലയിരുത്തി.