കാൽഗറിയിൽ 164 മില്യൺ ഡോളറിൻ്റെ സാമ്പത്തിക തട്ടിപ്പ്: ആയിരത്തിലധികം ഇരകൾ; പ്രതി അറസ്റ്റിൽ

By: 600110 On: Sep 2, 2026, 11:10 AM

ആയിരത്തിലധികം ആളുകളിൽ നിന്നായി 164 മില്യൺ കനേഡിയൻ ഡോളർ തട്ടിയെടുത്ത കേസിൽ 49-കാരനായ കാൽഗറി സ്വദേശി അറസ്റ്റിൽ. 'ബ്ലാക്ക് ബോക്സ് മാനേജ്‌മെൻ്റ്'  എന്ന സ്ഥാപനത്തിൻ്റെ മറവിൽ നാല് വർഷത്തോളമായി നടന്ന വൻ തട്ടിപ്പിലാണ് 'റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്' നടപടിയെടുത്തത്.

ക്രിഗ് മൈക്കൽ തോംസൺ എന്നയാളാണ് കേസിൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 2020 മാർച്ച് മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ ഡേ ട്രേഡിംഗിലൂടെ വലിയ ലാഭം ഉണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ചത്.നിക്ഷേപകരുടെ അക്കൗണ്ടുകൾ വലിയ ലാഭത്തിലാണെന്ന് കാണിച്ച് ഇയാൾ ആഴ്ചതോറും വ്യാജ ഇമെയിൽ സന്ദേശങ്ങൾ അയച്ചിരുന്നു. ഇൻ്റർനെറ്റിൽ നിന്ന് പകർത്തിയ വിവരങ്ങൾ ഉപയോഗിച്ചാണ് ഈ വ്യാജ റിപ്പോർട്ടുകൾ തയ്യാറാക്കിയത്.

പഴയ നിക്ഷേപകർക്ക് ലാഭവിഹിതം നൽകാൻ പുതിയ ആളുകളിൽ നിന്ന് വാങ്ങിയ പണമാണ് ഇയാൾ ഉപയോഗിച്ചത്. ഇതിലൂടെ യഥാർത്ഥത്തിൽ അക്കൗണ്ട് ബാലൻസ് പൂജ്യമായിരിക്കുമ്പോഴും വലിയ ലാഭമുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചു. തട്ടിയെടുത്ത 163 മില്യൺ ഡോളറോളം പണം ഇയാൾ സ്വന്തം ട്രേഡിംഗ് അക്കൗണ്ടുകളിലേക്കും അമേരിക്കയിലെ ഒരു കമ്പനിയിലേക്കും മാറ്റി. ട്രേഡിംഗിൽ ഇയാൾക്ക് 15 മില്യൺ ഡോളറോളം നഷ്ടം സംഭവിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.

ആൽബർട്ട സെക്യൂരിറ്റീസ് കമ്മീഷൻ നടത്തിയ അന്വേഷണത്തിലാണ് ഇതൊരു ആധുനിക രീതിയിലുള്ള 'പോൺസി സ്കീം' തട്ടിപ്പാണെന്ന് തെളിഞ്ഞത്. ഇൻ്റൽസെൻസ് ഇൻവെസ്റ്റ്‌മെൻ്റ്, ഇൻവേഡർ മാനേജ്‌മെൻ്റ്, ആറ്റബൈറ്റ് ഇൻവെസ്റ്റ്‌മെൻ്റ് എന്നീ സ്ഥാപനങ്ങളുമായും പ്രതിക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ പ്രതിയെ വ്യാഴാഴ്ച കൽഗറി കോടതിയിൽ ഹാജരാക്കും. ഈ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ഇരകൾ എത്രയും വേഗം പോലീസിനെ ബന്ധപ്പെടണമെന്ന് RCMP അറിയിച്ചിട്ടുണ്ട്.