അമേരിക്കയിലെ മുൻനിര സർവ്വകലാശാലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സ്വന്തം രാജ്യത്തേക്ക് ആകർഷിക്കാൻ കോടികളുടെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച് കാനഡ. ഹാർവാർഡ്, എം.ഐ.ടി, യേൽ തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നുള്ള 48 പ്രൊഫസർമാർ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 64 പ്രമുഖ ഗവേഷകർ തങ്ങളുടെ ഗവേഷണങ്ങൾ ഇനി കനേഡിയൻ സർവ്വകലാശാല കേന്ദ്രീകരിച്ച് തുടരും. മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആവിഷ്കരിച്ച 'ഗ്ലോബൽ ഇംപാക്ട്+ റിസർച്ച് ടാലൻ്റ്' പദ്ധതിയിലൂടെ ദീർഘകാല ഗവേഷണങ്ങൾക്കായി 170 കോടി കനേഡിയൻ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്.
യു.എസ് ഭരണകൂടം ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഫെഡറൽ ഗ്രാൻ്റുകളിൽ വരുത്തിയ വെട്ടിച്ചുരുക്കലുകളും പ്രതിസന്ധികളുമാണ് അമേരിക്കൻ ഗവേഷകരെ കാനഡയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), ബയോമെഡിക്കൽ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരാണ് കാനഡയിലെത്തുന്നത്. മുൻനിര അമേരിക്കൻ ഗവേഷകർക്ക് കോടികളുടെ സാമ്പത്തിക ഗ്യാരണ്ടിയും സൗകര്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് കാനഡ വ്യവസായ മന്ത്രി മെലാനി ജോലിയാണ് ഈ വൻ റിക്രൂട്ട്‌മെൻ്റ് നടപടികൾക്ക് നേതൃത്വം നൽകിയത്.
വരും വർഷങ്ങളിൽ ആഗോളതലത്തിലെ ആയിരത്തിലധികം പ്രമുഖ ഗവേഷകരെ കാനഡയിലേക്ക് എത്തിക്കുകയാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യം. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ തങ്ങളുടെ മുന്നേറ്റം ശക്തമാക്കുന്നതിനൊപ്പം, ആഗോള തലത്തിലെ ഏറ്റവും മിടുക്കരായ പ്രതിഭകളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കമായാണ് ഈ പദ്ധതിയെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. മുൻനിര ശാസ്ത്രജ്ഞരുടെ ഈ കൂട്ടത്തോടെയുള്ള സ്ഥലംമാറ്റം അമേരിക്കയുടെ ഗവേഷണ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.