അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഒൻ്റാരിയോയുടെ പ്രീമിയർ ഡഗ് ഫോർഡും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. ട്രംപിനെ ഏകാധിപതിയെന്നും ഗുണ്ടയെന്നും വിളിച്ച ഫോർഡ്, അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് വില കൽപ്പിക്കുന്നില്ലെന്നും തുറന്നടിച്ചു.
തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ ഫോർഡിനെയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെയും ട്രംപ് രൂക്ഷമായി പരിഹസിച്ചതിന് തൊട്ടുപിന്നാലെയാണ് ഹാമിൽട്ടണിൽ നടന്ന വാർത്താസമ്മേളനത്തിൽ ഫോർഡ് മറുപടിയുമായി രംഗത്തെത്തിയത്. കാനഡ തങ്ങൾക്ക് വഴിപ്പെടണമെന്നും, അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ രൂക്ഷമാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ തനിക്ക് ട്രംപിനെ ഇഷ്ടമല്ലെന്നും അദ്ദേഹത്തിൽ നിന്ന് ഉപദേശം സ്വീകരിക്കാൻ ഉദ്ദേശിക്കുനില്ലെന്നും ഫോർഡ് തിരിച്ചടിച്ചു.
സാമ്പത്തിക ആശങ്കകളും ട്രംപിൻ്റെ താരിഫ് ഭീഷണിയും ചർച്ച ചെയ്യാൻ ഒൻ്റാരിയോ നിയമസഭ ഉടൻ വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ഫോർഡ് അത് തള്ളി. ഇത് പ്രതിപക്ഷത്തിൻ്റെ വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു.
വെള്ളിയാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടിരുന്നു. തുടർന്ന് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക 50 ശതമാനം താരിഫ് ഏർപ്പെടുത്തുകയും, സെപ്റ്റംബർ തുടക്കം മുതൽ കാനഡയും ഇതിന് തുല്യമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കാനഡയിൽ നിന്നുള്ള വാഹനങ്ങൾക്കും സ്റ്റീലിനും മേൽ താരിഫ് ഇനിയും കൂട്ടുമെന്ന ഭീഷണിയുമായി ട്രംപ് വ്യാപാര യുദ്ധം ശക്തമാക്കുകയാണ്.