എഡ്മണ്ടനിലെ നാനക്‌സർ ഗുരുദ്വാര ഗുർസിഖ് ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ ഉണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 27 വയസ്സുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ അഞ്ച് മണിയോടെയാണ് നഗരത്തിൻ്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ക്ഷേത്രത്തിൽ സംഭവം നടന്നത്. സ്ക്രൂഡ്രൈവർ കൈവശമുണ്ടായിരുന്ന പ്രതി പ്രാർഥനാ മുറിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് രണ്ട് പേരെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രത്തിലുണ്ടായിരുന്ന ചിലർ ഇടപെട്ട് പ്രതിയെ തടഞ്ഞുവെച്ച ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. 75, 51 വയസ്സുള്ളവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകൾ ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. പ്രതിക്കും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ നൽകി. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
എഡ്മണ്ടൺ പോലീസ് സർവീസിൻ്റെ ഹേറ്റ് ക്രൈംസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. പ്രതിക്ക് നേരത്തെ തന്നെ അക്രമവുമായി ബന്ധപ്പെട്ട കേസുകളുടെ ചരിത്രമുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഫെഡറൽ ജയിലിൽ നിന്നു പുറത്തിറങ്ങിയ പ്രതി എഡ്മണ്ടണിലെ നിശ്ചിത ഹാഫ്‌വേ ഹൗസിൽ റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ അവിടെ എത്താതെ പ്രതി ക്ഷേത്രത്തിന് സമീപം എത്തിയതെങ്ങനെയെന്ന് അന്വേഷണത്തിൻ്റെ ഭാഗമായി പരിശോധിക്കും.
സംഭവസമയത്ത് ക്ഷേത്രത്തിൽ പ്രാർഥന നടക്കുകയായിരുന്നുവെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു. പരിക്കേറ്റവരിൽ ഒരാൾ ക്ഷേത്രത്തിലെ പുരോഹിതനും മറ്റൊരാൾ ദീർഘകാലമായി ക്ഷേത്രത്തിൽ സേവനം ചെയ്യുന്ന സന്നദ്ധ പ്രവർത്തകനുമാണെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണത്തിനിടെ സിഖ് മതഗ്രന്ഥങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ക്ഷേത്ര അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ക്ഷേത്രം താൽക്കാലികമായി അടച്ചിട്ടു. കാനഡയിലെ മറ്റ് ഗുരുദ്വാരകളും സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് വേൾഡ് സിഖ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
അടുത്തിടെ ആൽബെർട്ടയിലെ രണ്ട് സിഖ് ക്ഷേത്രങ്ങൾക്ക് ഭീഷണി ഫോൺ കോളുകൾ ലഭിച്ചതിന് പിന്നാലെയാണ് എഡ്മണ്ടണിലെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ആശങ്ക രേഖപ്പെടുത്തി.