ഗ്രേറ്റർ ടൊറൻ്റോ ആൻഡ് ഹാമിൽട്ടൺ ഏരിയയിൽ ഡിജിറ്റൽ ട്രാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് ആഡംബര കാറുകൾ നിരീക്ഷിച്ച് മോഷണം നടത്തിയ കേസിലെ പ്രതിയെ ഹാൽട്ടൺ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു. ക്യൂബെക്കിലെ സെൻ്റ് ജെറോം സ്വദേശിയായ ഡാരൽ ഡവാൻസ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ടൊയോട്ട, ലെക്സസ് എന്നീ പ്രീമിയം ബ്രാൻഡുകളുടെ 14-ഓളം വാഹനങ്ങൾ മോഷ്ടിച്ചതിനും മോഷ്ടിക്കാൻ ശ്രമിച്ചതിനുമായി വാഹന മോഷണം ഉൾപ്പെടെ 29-ഓളം കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുൻപും സമാനമായ കുറ്റകൃത്യങ്ങൾക്ക് ജാമ്യത്തിലായിരുന്ന പ്രതി വീണ്ടും സമാന രീതിയിൽ മോഷണം തുടരുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഓക്‌വില്ലിലെ ഒരു താമസക്കാരൻ തന്റെ വാഹനത്തിൽ അപരിചിതമായ 'അക്യൂടെഗ്' ട്രാക്കിംഗ് ഉപകരണം കണ്ടെത്തുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. ഷോപ്പിംഗ് മാളുകൾ, ഹോട്ടൽ പാർക്കിംഗ് ഏരിയകൾ തുടങ്ങിയ തിരക്കേറിയ പൊതുസ്ഥലങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വിലകൂടിയ വാഹനങ്ങളാണ് പ്രതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്ത വിധം ലൈസൻസ് പ്ലേറ്റിന് പിന്നിലോ, സൈഡ് മിററിനുള്ളിലോ, വീൽ വെല്ലുകളിലോ, ബമ്പറുകളിലോ ഇത്തരം ജിപിഎസ് അല്ലെങ്കിൽ ബ്ലൂടൂത്ത് ട്രാക്കറുകൾ ഒട്ടിച്ചുവെക്കുന്നതാണ് പ്രതിയുടെ രീതി. തുടർന്ന് മൊബൈൽ ആപ്ലിക്കേഷനിലൂടെ വാഹനത്തിന്റെ സഞ്ചാരം നിരീക്ഷിച്ച്, സുരക്ഷാ ക്യാമറകളോ സാക്ഷികളോ ഇല്ലാത്ത വിജനമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ വാഹനം മോഷ്ടിക്കുകയായിരുന്നു.
വലിയ ക്രിമിനൽ സംഘങ്ങൾ ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഹാൽട്ടൺ പോലീസ് മുന്നറിയിപ്പ് നൽകി.
പാർക്കിംഗ് ഏരിയകളിൽ നിന്ന് വാഹനം എടുക്കുന്നതിന് മുൻപ് പരിശോധിക്കുന്നത് ശീലമാക്കണമെന്നും, അപരിചിതമായ ട്രാക്കിംഗ് ഉപകരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ നീക്കം ചെയ്യാതെ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. ഉപകരണങ്ങളിൽ അടങ്ങിയിരിക്കുന്ന ഡിജിറ്റൽ തെളിവുകളും ഫിംഗർപ്രിന്റുകളും കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുന്നതിന് സഹായിക്കുമെന്നും അതുകൊണ്ട് സ്വയം അവ മാറ്റാൻ ശ്രമിക്കരുതെന്നും പോലീസ് കൂട്ടിച്ചേർത്തു. ഈ കേസിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.