കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അധികാരമൊഴിഞ്ഞ ശേഷവും അദ്ദേഹത്തിൻ്റെ വ്യക്തിപരമായ വിദേശയാത്രകൾക്ക് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിൻ്റെ ഔദ്യോഗിക സുരക്ഷാ കവചം തുടരുന്നതായി റിപ്പോർട്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളിലും സാംസ്കാരിക പരിപാടികളിലുമടക്കം മുൻ പ്രധാനമന്ത്രിക്ക് ആർ.സി.എം.പി ഉദ്യോഗസ്ഥരുടെ സുരക്ഷ ലഭ്യമാക്കുന്നുണ്ട്. സ്വിറ്റ്‌സർലൻഡ്, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് നടത്തിയ സ്വകാര്യ സന്ദർശനങ്ങളിൽ ഉൾപ്പെടെ ഇത്തരത്തിൽ സുരക്ഷാ അകമ്പടി ഉണ്ടായിരുന്നുവെന്ന് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
സുരക്ഷാ പ്രോട്ടോകോൾ മുൻനിർത്തി ട്രൂഡോയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തെക്കുറിച്ചോ ഇതിനായി ചെലവഴിക്കുന്ന തുകയെക്കുറിച്ചോ വിവരങ്ങൾ പുറത്തുവിടാൻ ആർ.സി.എം.പി വക്താവ് തയ്യാറായിട്ടില്ല. വ്യക്തിപരമായ മുൻഗണനകളെയല്ല, മറിച്ച് നിലവിലുള്ള ഭീഷണി സാധ്യതകളെ അടിസ്ഥാനമാക്കിയാണ് ഇത്തരം സുരക്ഷാ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് സേന വ്യക്തമാക്കി. മുൻ പ്രധാനമന്ത്രിയുടെ പ്രധാനപ്പെട്ട യാത്രകളിൽ മൂന്നോ നാലോ അംഗങ്ങളുള്ള സുരക്ഷാ സംഘമാണ് അകമ്പടി സേവിക്കുന്നത്. ഇവരുടെ ശമ്പളവും യാത്ര, താമസം, ഓവർടൈം അലവൻസുകൾ തുടങ്ങിയ മുഴുവൻ ചെലവുകളും കനേഡിയൻ നികുതിദായകരുടെ പണത്തിൽ നിന്നാണ് ലഭ്യമാക്കുന്നത്.
1984-ൽ മുൻ പ്രധാനമന്ത്രി പിയറി ട്രൂഡോ സ്ഥാനമൊഴിഞ്ഞ കാലയളവ് മുതലാണ് കാനഡയിൽ മുൻ ഭരണാധികാരികൾക്ക് ആർ.സി.എം.പി സുരക്ഷ അനുവദിക്കുന്ന രീതി നിലവിൽ വന്നത്. മുൻ പ്രധാനമന്ത്രിമാരായ സ്റ്റീഫൻ ഹാർപ്പർ, ജീൻ ക്രേഷ്യൻ തുടങ്ങിയവരും മുൻപ് ഈ സുരക്ഷാ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നിലവിൽ ആഗോളതലത്തിൽ ഏറെ ശ്രദ്ധേയയായ പോപ്പ് സംഗീതതാരം കാറ്റി പെറിയുമായുള്ള പ്രണയബന്ധവും പൊതുവേദികളിലെ സാന്നിധ്യവും ട്രൂഡോയുടെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ടെന്നാണ് സുരക്ഷാ വിദഗ്ദ്ധരുടെ വിലയിരുത്തൽ. പ്രമുഖ വ്യക്തികളുടെ സുരക്ഷാ ചുമതല പൂർണ്ണമായും ഗവൺമെന്റ് ഏജൻസി തന്നെ വഹിക്കേണ്ടതുണ്ടെന്നും, സ്വകാര്യ സുരക്ഷാ ഏജൻസികളെ ഇത്തരം കാര്യങ്ങളിൽ ആശ്രയിക്കാനാകില്ലെന്നും മുൻ പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.