കാനഡയിലെ എഡ്മണ്ടൻ നഗരത്തിൽ കൗമാരക്കാർ ഉൾപ്പെടുന്ന അക്രമ സംഭവങ്ങളും കൊലപാതകങ്ങളും ക്രമാതീതമായി വർദ്ധിക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് പോലീസും സാമൂഹ്യ സേവന പ്രവർത്തകരും. അടുത്തിടെ ഉണ്ടായ രണ്ട് കൗമാരക്കാരുടെ ദാരുണമായ മരണം നഗരത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ്. ഈ മാസമാദ്യം 12 വയസ്സുള്ള ഒരു ആൺകുട്ടി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും, പിന്നാലെ 16 കാരിയായ പെൺകുട്ടി വെടിയേറ്റ് മരിക്കുകയും ചെയ്തതോടെയാണ് ആളുകൾ ആശങ്കയിലായിരിക്കുന്നത്.
സംഭവത്തിൽ 16-കാരനായ മറ്റൊരു കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്ത് രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
യുവജനങ്ങളെ അക്രമ പാതയിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രവർത്തിക്കുന്ന സംഘടനയായ 'യൂക്കാൻ്റെ' ഭാരവാഹികൾ, നിലവിലെ സാഹചര്യം വിവിധ സാമൂഹിക സംവിധാനങ്ങളുടെ ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി. മുമ്പത്തേക്കാൾ വളരെ കുറഞ്ഞ പ്രായത്തിലുള്ള കുട്ടികളാണ് ഇപ്പോൾ ലഹരിമരുന്ന്, തോക്ക് ഉപയോഗം ഉൾപ്പെടെയുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. ചെറിയ ശിക്ഷകൾ മാത്രം ഉറപ്പുനൽകുന്ന കൗമാര നിയമങ്ങളുടെ ആനുകൂല്യം മുതലെടുത്ത് മുതിർന്ന കുറ്റവാളികൾ കുട്ടികളെ ഇരയാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
കൗമാരക്കാർ പൊതുസ്ഥലങ്ങളിൽ തോക്കുകൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ഏറെ ഭയപ്പെടുത്തുന്ന സാഹചര്യമാണെന്ന് എഡ്മണ്ടൻ പോലീസ് ചീഫ് വാറൻ ഡ്രീഷെൽ വ്യക്തമാക്കി. അക്രമത്തിലേക്ക് തിരിയുന്ന യുവാക്കളെ തിരികെ കൊണ്ടുവരാൻ കേവലം തടവുശിക്ഷ കൊണ്ട് മാത്രം സാധിക്കില്ലെന്നും, അവർക്ക് മാനസികാരോഗ്യ പിന്തുണയും പുനരധിവാസവും ഉറപ്പാക്കേണ്ടതുണ്ടെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുടുംബങ്ങളും സ്കൂളുകളും സാമൂഹിക സംഘടനകളും നിയമപാലകരും കൈകോർത്ത് പ്രവർത്തിക്കണമെന്നാണ് പോലീസിന്റെ അഭ്യർത്ഥന.