അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ 17-കാരനെതിരെ ഇരട്ടക്കൊല കേസ്

By: 600002 On: Aug 13, 2026, 9:06 AM



 

പ്രസാദ് തീയാടിക്കല്‍

ആക്ടണ്‍ (മസാച്യുസെറ്റ്‌സ്): അമേരിക്കയിലെ മസാച്യുസെറ്റ്‌സിലെ ആക്ടണില്‍ അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയെന്ന കേസില്‍ 17-കാരനായ അര്‍ജുന്‍ അരവിന്ദിനെതിരെ രണ്ട് കൊലക്കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ ചുമത്തി. കേസിന്റെ അന്വേഷണത്തിനിടെ, കുടുംബത്തെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സാങ്കല്‍പ്പിക ആശയങ്ങളും സിദ്ധാന്തങ്ങളും ഇന്റര്‍നെറ്റിലും ChatGPT-യിലും ഇയാള്‍ തിരഞ്ഞതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

മിഡില്‍സെക്‌സ് ജില്ലാ അറ്റോര്‍ണി മാരിയന്‍ റയാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

സംഭവത്തില്‍ മരിച്ചത് 45-കാരിയായ സുധ വെങ്കടേശന്റെയും അവരുടെ 14-കാരനായ മകന്‍ സിദ്ധാര്‍ത്ഥ് അരവിന്ദും ആണ്. ചൊവ്വാഴ്ച വൈകുന്നേരം ആക്ടണിലെ മാര്‍ത്ത ലെയ്നിലുള്ള വീട്ടില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പോലീസ് വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ ഒന്നാം നിലയില്‍ സിദ്ധാര്‍ത്ഥിനെയും ബേസ്മെന്റില്‍ സുധയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവര്‍ക്കും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മരണകാരണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ നിന്ന് ലഭിക്കാനുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 6.30ഓടെ, പതിവായി വീട്ടിലെത്തുന്ന ഒരു ട്യൂട്ടര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വീട്ടുടമ കൂടിയായ അര്‍ജുന്റെ പിതാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

വെല്‍ഫെയര്‍ ചെക്കിനായി എത്തിയ പോലീസ് വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മൃതദേഹങ്ങള്‍ കണ്ടെത്തിയ സമയത്ത് അര്‍ജുന്‍ വീട്ടിലുണ്ടായിരുന്നില്ല. അന്വേഷണത്തില്‍, മരിച്ച സുധയുടെ 2014 മോഡല്‍ പച്ച നിറത്തിലുള്ള ഹോണ്ട അക്കോര്‍ഡ് കാറും കാണാതായതായി വ്യക്തമായി.

രാത്രിയിലുടനീളം നടത്തിയ തിരച്ചിലിനൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ സമീപ നഗരമായ വേലന്‍ഡിലെ ഒരു പാര്‍ക്കിങ് സ്ഥലത്ത് കാര്‍ കണ്ടെത്തി. കാറിനുള്ളിലുണ്ടായിരുന്ന അര്‍ജുനെ പോലീസ് യാതൊരു പ്രതിരോധവും കൂടാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അന്വേഷണത്തിനിടെ, കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സാങ്കല്‍പ്പിക സാഹചര്യങ്ങള്‍, ആശയങ്ങള്‍ എന്നിവയെക്കുറിച്ച് അര്‍ജുന്‍ ഇന്റര്‍നെറ്റിലും ഇവമഏേജഠയിലും തിരച്ചില്‍ നടത്തിയതായി തെളിവുകള്‍ ലഭിച്ചതായി ജില്ലാ അറ്റോര്‍ണി അറിയിച്ചു.

എന്നാല്‍, ഇയാള്‍ നടത്തിയതായി പറയുന്ന തിരച്ചിലുകളുടെ കൃത്യമായ വിവരങ്ങളോ അവ കുറ്റകൃത്യവുമായി നേരിട്ട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതോ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായുള്ള ആരോപണങ്ങളാണ്; കോടതിയില്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

അര്‍ജുനെതിരെ രണ്ട് കൊലക്കുറ്റങ്ങള്‍ക്കു പുറമെ കുടുംബാംഗങ്ങള്‍ക്കെതിരായ ആക്രമണം, സാധാരണ ആക്രമണം, അനുമതിയില്ലാതെ മോട്ടോര്‍ വാഹനം ഉപയോഗിക്കല്‍, വാഹന മോഷണം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചില നടപടികള്‍ ജുവനൈല്‍ കോടതിയില്‍ നടന്നുവെങ്കിലും, കൊലക്കുറ്റങ്ങളുമായി ബന്ധപ്പെട്ട വിചാരണ കോണ്‍കോര്‍ഡ് ജില്ലാ കോടതിയില്‍ നടക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

മരണകാരണം, ഉപയോഗിച്ച ആയുധം, മറ്റ് ഫോറന്‍സിക് തെളിവുകള്‍ എന്നിവ സംബന്ധിച്ച പരിശോധനകള്‍ തുടരുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കൂടുതല്‍ തെളിവുകളും ലഭിച്ച ശേഷമേ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ.