കാനഡയിലെ യുഎസ് സ്ഥാനപതിയായ പീറ്റ് ഹൂക്ക്സ്ട്രയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതിനായിരത്തോളം കനേഡിയൻ പൗരന്മാർ ഒപ്പിട്ട നിവേദനം പാർലമെൻ്റിലേക്ക്. കാൽഗറി സ്വദേശിയായ ഒരു വനിത ആരംഭിച്ച ഈ ഓൺലൈൻ ഹർജി ഗ്രീൻ പാർട്ടി നേതാവ് എലിസബത്ത് മേയ് വരും മാസങ്ങളിൽ കനേഡിയൻ പാർലമെൻ്റായ ഹൗസ് ഓഫ് കോമൺസിൽ സമർപ്പിക്കും.
നയതന്ത്ര മര്യാദകൾ ലംഘിച്ച് കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ നിരന്തരം ഇടപെടുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകർക്കുന്ന പ്രസ്താവനകൾ നടത്തുന്നുവെന്നും ആരോപിച്ചാണ് അംബാസഡറെ 'പെർസോണ നോൺ ഗ്രാറ്റ' ആയി പ്രഖ്യാപിച്ച് പുറത്താക്കാൻ ഹർജി ആവശ്യപ്പെടുന്നത്. കാനഡയെ യു.എസുമായി കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ഭീഷണികളെ ഹൂക്ക്സ്ട്ര സ്വാഭാവികവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രധാന വിമർശനം. ജൂണിൽ, പ്രധാനമന്ത്രി മാർക്ക് കാർണിയും ട്രംപും തമ്മിൽ ചർച്ച ചെയ്യേണ്ട നല്ലൊരു വിഷയമാണിതെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.
കനേഡിയൻ തിരഞ്ഞെടുപ്പിലെ 'അമേരിക്കൻ വിരുദ്ധ' നിലപാടുകളെ പീറ്റ് ഹൂക്ക്സ്ട്ര വിമർശിക്കുകയും, ട്രംപിൻ്റെ താരിഫ് നയങ്ങളെ 'വ്യാപാര യുദ്ധം' എന്ന് വിശേഷിപ്പിച്ച കനേഡിയൻ നേതാക്കളുടെ നിലപാട് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. യു.എസ് യാത്രകൾ ഒഴിവാക്കാനും അമേരിക്കൻ മദ്യം വിപണിയിൽ നിന്ന് പിൻവലിക്കാനും കനേഡിയൻ നേതാക്കൾ ആഹ്വാനം ചെയ്തതിനെയും അദ്ദേഹം പരസ്യമായി വിമർശിച്ചിരുന്നു. എന്നാൽ, യു.എസ് പ്രസിഡൻ്റിൻ്റെ നിലപാടുകൾ വ്യക്തമാക്കുക മാത്രമാണ് തൻ്റെ ജോലിയെന്നാണ് വിമർശനങ്ങളോട് ഹൂക്ക്സ്ട്ര പ്രതികരിച്ചത്.
വിയന്ന കൺവെൻഷൻ പ്രകാരം ഒരു രാജ്യത്തിന് വിദേശ നയതന്ത്രജ്ഞരുടെ പരിരക്ഷ റദ്ദാക്കി അവരെ നാടുകടത്താൻ അധികാരമുണ്ട്. കാനഡ മുൻപും ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിദേശ ഇടപെടലുകൾ ആരോപിച്ചു 2023-ൽ ചൈനീസ് നയതന്ത്രജ്ഞൻ ഷാങ് വെയ്‌യെയും, സിഖ് പ്രക്ഷോഭകൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് 2024-ൽ ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പുറത്താക്കിയിരുന്നു.