ഖലിസ്ഥാൻ നേതാവ് മോനിന്ദർ സിംഗിന് സുരക്ഷ ഉറപ്പാക്കണം.  കാനഡയോട് ഐക്യരാഷ്ട്രസഭാ വിദഗ്ധരുടെ നിർദ്ദേശം

By: 600110 On: Aug 4, 2026, 9:29 AM

 

കനേഡിയൻ പൗരനും സിഖ് ആക്റ്റിവിസ്റ്റുമായ മോനിന്ദർ സിംഗിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും സംരക്ഷണമൊരുക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ അഞ്ച് സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധർ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി 2022 മുതൽ നാല് തവണ കനേഡിയൻ അധികൃതർ സിംഗിന് ഔദ്യോഗിക സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് ജൂൺ മൂന്നിലെ കത്തിലൂടെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെക്കുറിച്ചും പ്രതികാര നടപടികളെക്കുറിച്ചുമുള്ള ആരോപണങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുള്ള കത്തിൻ്റെ ഒരു പകർപ്പ് ഇന്ത്യാ സർക്കാരിനും അയച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സിഖ് പ്രക്ഷോഭകരെ ലക്ഷ്യമിട്ട് ഇന്ത്യാ ഗവൺമെൻ്റ് സംഘടിത ക്രിമിനൽ സംഘങ്ങൾ മുഖേന ആക്രമണം നടത്തുന്നുവെന്ന് സിഖ് പ്രക്ഷോഭകർ ആരോപിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഈ ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ചിട്ടുണ്ട്.  

ഖാലിസ്ഥാൻ ആശയത്തെ പിന്തുണയ്ക്കുന്ന തീവ്ര വിഭാഗത്തിൻ്റെ ഭാഗമായ 44-കാരനായ മോനിന്ദർ സിംഗ്, ട്രാൻസ് നാഷണൽ അടിച്ചമർത്തലുകൾക്കെതിരെ അന്താരാഷ്ട്ര നടപടി ആവശ്യപ്പെട്ട് ഈ വർഷം ആദ്യം ജനീവയിലെ യുഎൻ കേന്ദ്രം സന്ദർശിച്ചിരുന്നു. 2023-ൽ വാൻകൂവറിൽ വെച്ച് സിംഗിൻ്റെ സുഹൃത്ത് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ പങ്കാളിത്തം അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതും തുടർന്ന് 2024-ൽ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതും ഉഭയകക്ഷി ബന്ധത്തെ ബാധിച്ചിരുന്നു.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി മാർക്ക് കാർണി അധികാരമേറ്റെടുക്കുകയും വ്യാപാര കരാറുകളിൽ ഒപ്പുവെക്കാൻ മാർച്ച് മാസത്തിൽ ഇന്ത്യ സന്ദർശിക്കുകയും ചെയ്തതോടെ നയതന്ത്ര ബന്ധത്തിൽ പുരോഗതിയുണ്ടായി. ഫെബ്രുവരിക്ക് ശേഷം കാനഡ സിംഗിൻ്റെ സുരക്ഷക്കായി തുടർച്ചയായ നിരീക്ഷണ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന ആരോപണത്തിൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയിലെ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ നിയമിച്ച സ്വതന്ത്ര വിദഗ്ധരാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചതെന്നും ഇവർ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക നിലപാടല്ല വ്യക്തമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.