കാൽഗറിയിൽ കാണാതായ 11 വയസ്സുകാരൻ പാർക്കറിൻ്റെ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ച മുൻപ് കാണാതായ പാർക്കറിനായി ഊർജ്ജിതമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഫയർഫോഴ്സും പോലീസും ചേർന്ന് തുരങ്ക ശൃംഖലകളും ഡ്രെയിനേജ് പൈപ്പുകളും കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയ പൈപ്പ് ശൃംഖലയ്ക്കുള്ളിൽ നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രദേശവാസികളിൽ നിന്ന് ലഭിച്ച ചില നിർണായക തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് പരിശോധന നടത്തിയത്.
ഓട്ടിസം ബാധിതനും സംസാരശേഷിയും ഇല്ലാത്ത പാർക്കറിനെ ജൂലൈ 16-നാണ് തോൺക്ലിഫിലെ ഡേ ഹോമിൽ നിന്ന് കാണാതാകുന്നത്. ദിവസങ്ങളോളം പോലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് വൻതോതിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് തിരച്ചിലിൻ്റെ രീതി മാറ്റാൻ തീരുമാനിച്ചെങ്കിലും, കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളോട് സാമ്യമുള്ള വസ്തുക്കൾ കണ്ടെത്തിയെന്ന വിവരം ലഭിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതകളൊന്നും നിലവിൽ സംശയിക്കുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്ക്. പാർക്കറിൻ്റെ കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് കൽഗറി പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.