കാനഡയിലെ ടൊറൻ്റോയിൽ റൈഡ്‌ഷെയർ ഡ്രൈവറായ ഇറ്റോബികോക്ക് സ്വദേശിയായ യുവാവിനെ ലൈംഗിക അതിക്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരനായ 25-കാരനായ മൻദീപ് സിംഗ് എന്നയാളാണ് ഹാൽട്ടൺ റീജിയണൽ പോലീസിൻ്റെ പിടിയിലായത്. രണ്ട് ലൈംഗിക അതിക്രമ കേസുകളിൽ ഞായറാഴ്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനുപുറമേ, അജാക്‌സിലെ ഒരു പാർക്കിലൂടെ വാഹനം അപകടകരമായി ഓടിച്ചുകയറ്റിയ സംഭവവും പോലീസ് അന്വേഷിച്ചു വരികയാണ്.
പോലീസ് റിപ്പോർട്ട് അനുസരിച്ച്, ജൂൺ 16-ന് വൈകുന്നേരം ബർലിംഗ്ടൺ ജി.ഒ സ്റ്റേഷൻ്റെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് പരാതിക്കാരിയായ യുവതിക്ക് നേരെ ആദ്യ അതിക്രമം ഉണ്ടാകുന്നത്. തുടർന്ന് യുവതി അവിടെ നിന്ന് മാറിയെങ്കിലും പ്രതി പിന്തുടരുകയും തൊട്ടടുത്തുള്ള സ്ഥാപനത്തിൽ വെച്ച് വീണ്ടും അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവസമയത്ത് ഇയാൾ ഊബർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
രണ്ട് അതിക്രമ കേസുകളിലും കുറ്റം ചുമത്തപ്പെട്ട പ്രതിയെ നിലവിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളിൽ നിന്ന് സമാനമായ രീതിയിൽ മറ്റ് ആളുകൾക്കും അതിക്രമങ്ങൾ നേരിട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതിനാൽ പോലീസ് പ്രതിയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങളുള്ളവർ പോലീസുമായോ ആന്റി-ക്രൈം വിഭാഗവുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.