കാനഡയിലെ എഡ്മൻ്റണിൽ പഠനം പൂർത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ 'പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റ്' (PGWP) അപേക്ഷകൾ കാനഡ ഇമിഗ്രേഷൻ വകുപ്പ് നിരസിച്ചു. പെട്ടെന്നുണ്ടായ ഈ നടപടിയെ തുടർന്ന് രാജ്യം വിടേണ്ടി വരുമോ എന്ന ഭയത്തിലാണ് നിരവധി വിദ്യാർത്ഥികൾ. എഡ്മൻ്റണിലെ കാംബെൽ കോളേജിൽ എഡ്യൂക്കേഷണൽ അസിസ്റ്റൻ്റ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. തങ്ങൾ പഠിച്ച കോഴ്സിന് വർക്ക് പെർമിറ്റ് ലഭിക്കുമെന്ന് കോളേജും ഇമിഗ്രേഷൻ കൺസൾട്ടൻ്റുമാരും ഉറപ്പുനൽകിയിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു.
അപേക്ഷ നിരസിക്കപ്പെട്ടതോടെ വിദ്യാർത്ഥികൾക്ക് കാനഡയിൽ തുടരാൻ ഇനി 90 ദിവസത്തെ സമയം മാത്രമാണുള്ളത്. തങ്ങൾ അപേക്ഷിച്ച ശേഷമാണ് ഇമിഗ്രേഷൻ വകുപ്പ് ചട്ടങ്ങളിൽ മാറ്റം വരുത്തിയതെന്നും ഇത് തങ്ങളെ ബാധിക്കരുതെന്നുമാണ് വിദ്യാർത്ഥികളുടെ വാദം. ചട്ടങ്ങളിൽ പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും, നോൺ-ക്രെഡിറ്റ് കോഴ്സുകൾക്ക് വർക്ക് പെർമിറ്റ് നൽകില്ലെന്ന നിലവിലുള്ള നിയമം കൂടുതൽ വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇമിഗ്രേഷൻ വകുപ്പിൻ്റെ (IRCC) വാദം.
വായ്പയെടുത്തും കുടുംബത്തിൻ്റെ സമ്പാദ്യം ഉപയോഗിച്ചുമാണ് പലരും പഠനത്തിനായി കാനഡയിലെത്തിയത്. അപ്രതീക്ഷിതമായി പെർമിറ്റ് നിഷേധിക്കപ്പെട്ടത് വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. അനീതിക്കെതിരെ അധികൃതരെ സമീപിച്ച് നിയമപോരാട്ടം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.