പഞ്ചാബിൽ ദാരുണമായി കൊല്ലപ്പെട്ട പ്രശസ്ത പോപ്പ് ഗായിക യഷിന്ദർ കൗറിൻ്റെ കൊലപാതകത്തിൻ്റെ മുഖ്യസൂത്രധാരൻ എന്ന് പൊലീസ് സംശയിക്കുന്ന ആൾക്കായി തിരച്ചിൽ ശക്തമാക്കി പോലീസും അന്വേഷണ സംഘങ്ങളും. യഷിന്ദർ കൌർ അഞ്ചു വർഷത്തോളമായി പ്രണയത്തിലായിരുന്ന കാൽഗറി സ്വദേശിയും കരാറുകാരനുമായ സുഖ്‌വിന്ദർ സിംഗ് ബ്രാറിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് ഭാര്യയും മക്കളുമുള്ള വിവരം മറച്ചുവെച്ചതാണ് ഇരുവരും തമ്മിൽ തർക്കങ്ങൾക്ക് വഴിവെച്ചത്. മെയ് 13-ന് കാണാതായ ഗായികയുടെ മൃതദേഹം ലുധിയാനയിലെ കനാലിൽ ഉപേക്ഷിച്ച കാറിൽ നിന്നാണ് കണ്ടെത്തിയത്. തലയ്ക്കും നെഞ്ചിനും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം പ്രതി നേപ്പാൾ വഴി വിദേശത്തേക്ക് കടന്നതായി പോലീസ് സംശയിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് സുഖ്‌വിന്ദർ സിംഗ് ബ്രാറിന്റെ പിതാവ് ഉൾപ്പെടെ മൂന്ന് കൂട്ടുപ്രതികളെ ഇന്ത്യൻ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കുകൾ ബ്രാറിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ സഹായിച്ചവർ നിലവിൽ റിമാൻഡിലാണ്. എന്നാൽ, ഇന്ത്യയിൽ കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയാകാത്തതിനാലും ഔദ്യോഗികമായി കുറ്റപത്രം സമർപ്പിക്കാത്തതിനാലും കാനഡ പോലീസോ ആർ.സി.എം.പി.യോ നിലവിൽ ഈ അന്വേഷണത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ല.
വിദേശത്ത് ഒളിവിൽ കഴിയുന്ന ബ്രാറിനെ ഉടനടി ഇന്ത്യയ്ക്ക് കൈമാറണമെന്ന് കൊല്ലപ്പെട്ട യഷിന്ദറിന്റെ കുടുംബം കനേഡിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രതി കാനഡയിൽ ഒളിവിലുണ്ടെന്ന സംശയത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ നാടുകടത്തൽ നടപടികൾ ആരംഭിക്കാനാണ് ബന്ധുക്കളുടെ നീക്കം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനും അതിനുശേഷം പ്രതിയെ കാനഡയിൽ നിന്ന് വിട്ടുകിട്ടാനുള്ള ഔദ്യോഗിക നിയമനടപടികളിലേക്ക് കടക്കാനുമാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. നീതിക്കായി ഗായികയുടെ കുടുംബം ഇപ്പോഴും പോരാട്ടത്തിലാണ്.