കാനഡയിലെ ബ്ലൂ വാട്ടർ പാലം വഴി 7.5 മില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്തിയ കേസിൽ ബ്രാംപ്ടണിൽ നിന്നുള്ള ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ ചരൺപ്രീത് സിംഗിന് കോടതി 15 വർഷം തടവുശിക്ഷ വിധിച്ചു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയിൽ ഹാജരാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് കാനഡയിൽ നിന്ന് രക്ഷപ്പെട്ടു.
2022 ഏപ്രിൽ 8-ന് 55 കിലോഗ്രാം കൊക്കെയ്നും 5 കിലോഗ്രാം ഹെറോയിനും ട്രക്കിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചതിനാണ് ചരൺപ്രീത് സിംഗ് പിടിയിലായത്. അറസ്റ്റിലായി രണ്ടാഴ്ചയ്ക്ക് ശേഷം 55,000 ഡോളറിന്റെ ബോണ്ടിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. സഹോദരിയുടെ വീട്ടിൽ കടുത്ത വീട്ടുതടങ്കലിൽ കഴിയണമെന്നതായിരുന്നു വ്യവസ്ഥ. കൂടാതെ ഇയാളുടെ പാസ്‌പോർട്ട് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും, നിരീക്ഷിക്കാൻ കാലിൽ ജി.പി.എസ് ഘടിപ്പിച്ച ആംഗ്ലെറ്റ് ധരിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ജൂൺ 24-നായിരുന്നു കോടതി ശിക്ഷ വിധിക്കേണ്ടിയിരുന്നത്. എന്നാൽ അതിന് നാല് ദിവസം മുൻപ് പ്രതി കാലിലെ ജി.പി.എസ് ഉപകരണം അറുത്തുമാറ്റി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പീൽ റീജിയണൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പാസ്‌പോർട്ട് ഇല്ലാതെ ഇയാൾ എങ്ങനെ രാജ്യം വിട്ടു എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല.
പ്രതി കോടതിയിൽ ഹാജരായില്ലെങ്കിലും ശിക്ഷാ നടപടികളുമായി കോടതി മുന്നോട്ട് പോവുകയും 15 വർഷത്തെ തടവ് വിധിക്കുകയുമായിരുന്നു. ജാമ്യം നിന്ന ഇയാളുടെ സഹോദരി കെട്ടിവെച്ച തുക പൂർണ്ണമായും കണ്ടുകെട്ടാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. പ്രതിക്കായി കാനഡയിലെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അന്വേഷണം ശക്തമാക്കി.