ഇറാനെതിരായ യു.എസ് ആക്രമണത്തെ പിന്തുണച്ച് മാർക്ക് കാർണി; നാറ്റോ സഖ്യകക്ഷികളെ വിമർശിച്ച് ഡോണൾഡ് ട്രംപ്

By: 600110 On: Jul 9, 2026, 1:13 PM

ഇറാന് മേൽ യു.എസ് നടത്തിയ ഏറ്റവും പുതിയ സൈനിക ആക്രമണങ്ങളെ പിന്തുണച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി . വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കുള്ള ഉചിതമായ മറുപടിയാണ് യു.എസ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.  ഇറാൻ്റെ ഭാഗത്തുനിന്നുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ച യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, യുദ്ധത്തിൽ അമേരിക്കയെയും ഇസ്രായേലിനെയും പിന്തുണയ്ക്കാത്തതിന് നാറ്റോ സഖ്യകക്ഷികളെ കടുത്ത ഭാഷയിൽ വിമർശിച്ചു.  സൗദി, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്നും, നിലവിലെ സാഹചര്യത്തിൽ സംഘർഷങ്ങൾ ലഘൂകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും കാർണി വ്യക്തമാക്കി.  

ഹോർമുസിലെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിന് മറുപടിയായാണ് തങ്ങളുടെ നടപടിയെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചപ്പോൾ, ബഹ്‌റൈനിലെയും കുവൈറ്റിലെയും യു.എസ് സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചുകൊണ്ടാണ്  ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും അതിന്  മറുപടി നൽകിയത്. സഖ്യകക്ഷികൾ ഒപ്പം നിൽക്കാത്തതിൽ താൻ അതീവ നിരാശനാണെന്നും, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായുള്ള സൗഹൃദം ഒന്നുമാത്രമാണ് താൻ ഈ ഉച്ചകോടിയിൽ പങ്കെടുക്കാൻ കാരണമെന്നും ട്രംപ് വെളിപ്പെടുത്തി. യുദ്ധസമയത്ത് സ്വന്തം വ്യോമാതിർത്തിയും സൈനിക താവളങ്ങളും ഉപയോഗിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ അനുവദിച്ചില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയെങ്കിലും, തങ്ങളുമായി മുൻകൂട്ടി ആലോചിക്കാതെ തുടങ്ങിയ ഈ യുദ്ധത്തിലും തങ്ങളുടെ ബാധ്യതകൾ കൃത്യമായി നിറവേറ്റിയിട്ടുണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ്റെ വാദം.

അതേസമയം, സഖ്യകക്ഷികൾ തമ്മിലുള്ള ഭിന്നതകളെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ തള്ളിക്കളഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാനും  തുറന്നുപ്രവർത്തിക്കാനും ഇറാനോട് ആവശ്യപ്പെടാൻ ഉച്ചകോടി തയ്യാറെടുക്കുകയാണ്. നാറ്റോ ഒരു പ്രതിരോധ സഖ്യമാണെന്ന കാര്യം  ട്രംപിനെ ഓർമ്മിപ്പിച്ചതായി കാർണി വ്യക്തമാക്കി.  എന്നാൽ സഖ്യകക്ഷികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റാൻ ട്രംപിൻ്റെ സമ്മർദ്ദത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ ചുമതലകൾ തുല്യമായി പങ്കിടുന്നതിനെക്കുറിച്ചുള്ള ട്രംപിൻ്റെ വാദങ്ങൾ നാറ്റോ രാജ്യങ്ങൾ അംഗീകരിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.  കാനഡയും നോർഡിക് രാജ്യങ്ങളും ജർമ്മനിയും ബാൾട്ടിക് രാജ്യങ്ങളും ചേർന്ന് ആർട്ടിക് മേഖലയുടെ പ്രതിരോധം ശക്തമാക്കാനുള്ള കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും മാർക്ക് കാർണി വ്യക്തമാക്കി.