യു.എസ് സ്വാതന്ത്ര്യദിനത്തില്‍ ഹൂസ്റ്റണില്‍ ആവേശം; കാനഡയെ തകര്‍ത്ത് മൊറോക്കോ തുടര്‍ച്ചയായ രണ്ടാം തവണ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍

By: 600002 On: Jul 6, 2026, 1:02 PM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ നാലാം തീയതി ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സഹആതിഥേയരായ കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഹൂസ്റ്റണ്‍ ആതിഥേയത്വം വഹിച്ച ഈ ലോകകപ്പിലെ അവസാന മത്സരമായിരുന്നു ഇത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മിഡ്ഫീല്‍ഡര്‍ അസ്സെദ്ദീന്‍ ഔനാഹി (50', 82' മിനിറ്റുകളില്‍) ഇരട്ട ഗോളുകള്‍ നേടി മൊറോക്കോയ്ക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കി. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ സുഫിയാന്‍ റഹീമി (90+8') ടീമിന്റെ മൂന്നാം ഗോളും പട്ടികയും തികച്ചു.  

യു.എസ് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൂസ്റ്റണില്‍ ഒത്തുകൂടിയ മൊറോക്കന്‍ ആരാധകര്‍ക്ക് ഈ വിജയം വലിയ ആവേശമായി മാറി. തോല്‍വിയോടെ കാനഡയുടെ ചരിത്രപരമായ ലോകകപ്പ് കുതിപ്പിന് അന്ത്യമായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് മൊറോക്കോ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സാണ് മൊറോക്കോയുടെ എതിരാളികള്‍.