ഡ്രീമര്‍മാരുടെ നാടുകടത്തല്‍: വിവരങ്ങള്‍ വ്യക്തമാക്കാതെ യു.എസ് ഭരണകൂടം; ഡെമോക്രാറ്റുകള്‍ ആശയക്കുഴപ്പത്തില്‍

By: 600002 On: Jul 3, 2026, 12:03 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം എത്ര 'ഡ്രീമര്‍മാരെ' (ചെറുപ്പകാലത്ത് യു.എസില്‍ എത്തിയ അനധികൃത കുടിയേറ്റക്കാര്‍) രാജ്യം കടത്തിയെന്ന കാര്യത്തില്‍ കൃത്യമായ വിവരമില്ലാതെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ആശയക്കുഴപ്പത്തില്‍. 'ഡാക്ക' (DACA) ആനുകൂല്യം ലഭിക്കുന്ന എത്ര പേരെ നാടുകടത്തിയെന്ന ചോദ്യത്തിന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ്  നല്‍കിയ വ്യത്യസ്ത മറുപടികളാണ് വിവാദത്തിന് കാരണമായത്.

കഴിഞ്ഞ പത്ത് മാസത്തിനിടെ ഡെമോക്രാറ്റുകള്‍ നല്‍കിയ കത്തുകള്‍ക്ക് വ്യത്യസ്തമായ കണക്കുകളാണ് വകുപ്പ് നല്‍കിയത്. ഒരിടത്ത് 270 പേരെ തടവിലാക്കിയെന്ന് പറഞ്ഞപ്പോള്‍, മറ്റൊരിടത്ത് അത് 261 ഉം പിന്നീട് 658 ഉം ആയി മാറി. നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിലും വലിയ വൈരുധ്യമുണ്ട്. കോഡിങ് തകരാറാണ് ഇതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഒബാമ ഭരണകൂടം കൊണ്ടുവന്ന 'ഡാക്ക' പദ്ധതി വഴി യു.എസില്‍ താമസിക്കാന്‍ അനുമതിയുള്ള ലക്ഷക്കണക്കിന് യുവാക്കളെ ട്രംപ് ഭരണകൂടം രഹസ്യമായി നാടുകടത്താന്‍ ശ്രമിക്കുകയാണെന്ന ആശങ്ക ഇതോടെ ശക്തമായിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ മറച്ചുവെക്കുന്നത് മനഃപൂര്‍വമാണെന്ന് ഡെമോക്രാറ്റിക് പ്രതിനിധികള്‍ ആരോപിക്കുന്നു.