ജനനാവകാശ പൗരത്വ നിയന്ത്രണം സുപ്രീം കോടതി റദ്ദാക്കി; രാജ്യത്തിന് ദോഷകരമെന്ന് ഡോണള്‍ഡ് ട്രംപ്

By: 600002 On: Jul 1, 2026, 11:42 AM

 

 

 പി പി ചെറിയാന്‍

 

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് സ്വയമേവ യു.എസ്. പൗരത്വം ലഭിക്കുന്ന 'ജനനാവകാശ പൗരത്വത്തിന്' ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആര്‍ക്കും പൗരത്വം നല്‍കുന്ന കോടതി വിധി രാജ്യത്തിന് ദോഷകരമാണെന്ന് ട്രംപ് എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഇതിനായി ഭരണഘടനാ ഭേദഗതി ആവശ്യമില്ലെന്നും നിയമനിര്‍മ്മാണത്തിലൂടെ കോണ്‍ഗ്രസിന് ഇത് എളുപ്പത്തില്‍ മറികടക്കാമെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാല്‍, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് എഴുതിയ വിധിയില്‍, ഈ അവകാശം മാറ്റാന്‍ ഭരണഘടനാ ഭേദഗതി തന്നെ അനിവാര്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ 14-ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന ആര്‍ക്കും പൗരത്വത്തിന് അവകാശമുണ്ടെന്ന് കണ്‍സര്‍വേറ്റീവ് ഭൂരിപക്ഷമുള്ള കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായോ താല്‍ക്കാലികമായോ രാജ്യത്ത് താമസിക്കുന്നവരുടെ മക്കള്‍ക്ക് പൗരത്വം നിഷേധിക്കാനായിരുന്നു ട്രംപിന്റെ ഉത്തരവ്.

കോടതിയിലെ ആറ് ജഡ്ജിമാര്‍ പൗരത്വ അവകാശത്തെ അനുകൂലിച്ചപ്പോള്‍ മൂന്ന് പേര്‍ മാത്രമാണ് ട്രംപിന്റെ ഉത്തരവിനെ പിന്തുണച്ചത്. യു.എസ് പൗരത്വ നിയമങ്ങളിലെ ലൂപ്പ്‌ഹോളുകള്‍ ദുരുപയോഗം ചെയ്ത് നടത്തുന്ന 'ബര്‍ത്ത് ടൂറിസം' കര്‍ശനമായി നേരിടുമെന്ന് യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.