ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീല്‍; ജര്‍മനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ

By: 600002 On: Jun 30, 2026, 1:34 PM



 

ഫിഫ ലോകകപ്പില്‍ ജപ്പാനെ തോല്‍പ്പിച്ച് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍. ഒരു ഗോളിന് പിന്നിട്ട്‌നിന്ന ശേഷമാണ് ബ്രസീലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മത്സരത്തിന്റെ ആദ്യമിനിറ്റ് മുതല്‍ ആക്രമിച്ച് കളിക്കുന്ന ബ്രസീലിനെയാണ് ഹൂസ്റ്റെണില്‍ കാണാനായത്. എന്നാല്‍ ആക്രമണത്തില്‍ നിന്ന് ലഭിച്ച അവസരം മുതലെടുത്ത ജപ്പാന്റെ കയ്ഷൂ സാനു 29 ആം മിനിറ്റില്‍ കാനറികളുടെ വല കുലുക്കി.

ആദ്യ പകുതിയില്‍ ഗോള്‍ മടക്കാന്‍ വിനീഷ്യസും , കുന്യയും അടങ്ങുന്ന സംഘം കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ പകുതിക്ക് പരിയുമ്പോള്‍ സ്‌കോര്‍ബോഡില്‍ സമുറായ്ക്ക് മുന്‍തൂക്കം. രണ്ടാം പകുതിയില്‍ മധ്യനിരയില്‍ നിന്ന് ലൂക്വാസ് പക്വറ്റയെ പിന്‍വലിച്ച് മുന്നേറ്റതാരം എന്‍ഡ്രിക്കിനെ കളത്തിലെത്തിച്ചു. ഒരിക്കല്‍ കൂടി കാനറികളുടെ രക്ഷകന്‍ അവതരിച്ചു. 56 ആം മിനിറ്റില്‍ ഹെഡര്‍ ഗോളുമായി കസമെറോ. സമുറായ്കളെ സമനിലയില്‍ തളച്ചു.

പിന്നീട് നിരന്തര ആക്രമണങ്ങള്‍ നടത്തിയെങ്കിലും ജപ്പാന്റെ വലകുലുക്കാന്‍ ബ്രസീലിനായില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോകുമെന്ന് തോന്നിച്ച സമയം. മധ്യനിര താരം ബ്രൂണോ ഗുമാറേസ് നല്‍കിയ പന്ത് ഗബ്രിയല്‍ മാര്‍ട്ടനെല്ലി വലയിലെത്തിച്ച് വിജയ?ഗോള്‍ നേടി. തോറ്റെങ്കിലും തലയുയര്‍ത്തിത്തന്നെയാണ് ജപ്പാന്റെ മടക്കം.

ലോകകപ്പില്‍ ജര്‍മനിയെ അട്ടിമറിച്ച് പാരഗ്വെ പ്രീക്വാര്‍ട്ടറില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളിനാണ് പാരഗ്വെ മുന്‍ ചാമ്പ്യന്‍മാരെ തോല്‍പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. തുടര്‍ന്ന് എക്‌സ്ട്രാ ടൈമില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ ആണ് മത്സരം ടൂര്‍ണമെന്റിലെ ആദ്യ പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. ആദ്യ അഞ്ചു കിക്കുകളില്‍ നിന്നും ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി. പിന്നാലെ ജോസ് കനലെയുടെ കിക്കാണ് പാരഗ്വെയെ വിജയത്തിലെത്തിച്ചത്.