ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയിലുണ്ടായ ഭൂകമ്പത്തില്‍ 188 മരണം സ്ഥിരീകരിച്ചു. 1500 ല്‍ അധികം പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുറമുഖ നഗരമായ ലാഗയ്‌റയിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്.
ഇവിടെ 250 ലേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ഇരുനൂറിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുക്കിക്കിടക്കുന്നതായാണ് വിവരം. കാണാതായ 157 പേര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നൂറു വര്‍ഷത്തിനിടയില്‍ ഏറ്റവും കനത്ത ഭൂകമ്പമാണ് വെനസ്വേലയിലുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 6.04-നാണ് ആദ്യ ഭൂകമ്പമുണ്ടായത്. 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് വെറും 40 സെക്കന്‍ഡുകള്‍ക്ക് ശേഷമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ അടുത്ത ഭൂകമ്പം ഉണ്ടായത്.