അപ്പന്‍ തന്ന സമ്മാനവും പിതാവ് തരുന്ന നല്ല ദാനങ്ങളും

By: 600002 On: Jun 20, 2026, 9:46 AM



 

ബാബു പി. സൈമണ്‍, ഡാളസ്

നമ്മുടെ ജീവിതത്തില്‍ നാം കടന്നുപോകുന്ന ഓരോ കൊച്ചു അനുഭവങ്ങള്‍ക്കും പിന്നില്‍ ദൈവത്തിന്റെ വലിയൊരു ഉദ്ദേശ്യം ഒളിഞ്ഞിരിപ്പുണ്ട്. കുട്ടിക്കാലത്തെ നിഷ്‌കളങ്കമായ ആഗ്രഹങ്ങളും, അവ സാധിച്ചു കിട്ടുമ്പോഴുള്ള സന്തോഷവും, പിന്നീട് അതില്‍ നിന്നുണ്ടാകുന്ന നിരാശകളും ഒടുവില്‍ നമ്മെ എത്തിക്കുന്നത് വലിയൊരു ജീവിതസത്യത്തിലേക്കാണ്.

ജൂണ്‍ മാസത്തിലെ കനത്ത ഇടവപ്പാതിയില്‍ ജനലരികില്‍ നിന്ന് മഴ നോക്കിനിന്നിരുന്ന ആ കുട്ടിക്കാലം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. വലിയ കുട ചൂടിയും തിളങ്ങുന്ന റെയിന്‍കോട്ട് ധരിച്ചും സ്‌കൂളിലേക്ക് പോകുന്ന കൂട്ടുകാരെ കാണുമ്പോള്‍ ഹൃദയത്തില്‍ ഒരേയൊരു മോഹം മാത്രം: ഒരിക്കലെങ്കിലും ഒരു റെയിന്‍കോട്ട് ലഭിക്കണം, മഴ നനയാതെ അഭിമാനത്തോടെ സ്‌കൂളിലേക്ക് നടക്കണം!

നീണ്ട കാത്തിരിപ്പിനൊടുവില്‍, ഒരു ദിവസം  അപ്പന്റെ കൈകളില്‍  നിന്ന് ഒരു റെയിന്‍കോട്ട് സമ്മാനമായി ലഭിച്ചു. അന്ന് അനുഭവിച്ച സന്തോഷം വാക്കുകളില്‍ വിവരിക്കാനാകാത്തതായിരുന്നു. വലിയ പ്രതീക്ഷകളോടെയായിരുന്നു അടുത്ത ദിവസം വിദ്യാലയത്തിലേക്കുള്ള യാത്ര. ആ റെയിന്‍കോട്ടിനുള്ളില്‍ ഞാനും എന്റെ പുസ്തകങ്ങളും പൂര്‍ണ്ണ സുരക്ഷിതരായിരിക്കുമെന്നായിരുന്നു എന്റെ വിശ്വാസം.

എന്നാല്‍ ശക്തമായ മഴ പെയ്തിറങ്ങിയപ്പോള്‍, റെയിന്‍കോട്ടിന്റെ തുന്നലുകള്‍ക്കിടയിലൂടെ വെള്ളം ഉള്ളിലേക്ക് കയറിത്തുടങ്ങി. മഴയില്‍ നനഞ്ഞത് ശരീരം മാത്രമല്ല; ഉള്ളിലേക്ക് വെള്ളമിറങ്ങിയപ്പോള്‍ തകര്‍ന്നത് വലിയൊരു സ്വപ്നം കൂടിയായിരുന്നു.

നനഞ്ഞ് കുതിര്‍ന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മനസ്സില്‍ ഉദിച്ചുവന്ന ഒരു തിരിച്ചറിവുണ്ട്: ലോകം നമുക്ക് നല്‍കുന്ന സന്തോഷങ്ങളും സമ്മാനങ്ങളും പലപ്പോഴും താല്‍ക്കാലികമാണ്. അവയ്ക്ക് ഒരു പരിധിയുണ്ട്, ഭൂമിയിലെ എല്ലാ സമ്മാനങ്ങള്‍ക്കും ഒരു കാലാവധിയുണ്ട്; മഴത്തുള്ളികളെപ്പോലെ അവ പ്രത്യക്ഷപ്പെട്ട് മറഞ്ഞുപോകുന്നവയാണ്.

ആ റെയിന്‍കോട്ട് കാലക്രമേണ പഴകിപ്പോയെങ്കിലും, അത് തന്ന തിരിച്ചറിവ് ലോകം തരുന്നതില്‍ നിന്നും വ്യത്യസ്തമായിരുന്നു. ദൈവം നമുക്ക് നല്‍കുന്ന ദാനങ്ങള്‍ ഒരിക്കലും കേടുവരുന്നതോ നശിച്ചുപോകുന്നതോ അല്ല എന്നതായിരുന്നു ആ പാഠം.

യാക്കോബിന്റെ ലേഖനത്തില്‍ നാം വായിക്കുന്നു: 'എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തില്‍നിന്ന്, വെളിച്ചങ്ങളുടെ പിതാവിങ്കല്‍നിന്ന് ഇറങ്ങിവരുന്നു.' (യാക്കോബ് 1:17)

മനുഷ്യന്‍ തരുന്ന സമ്മാനങ്ങളില്‍ കുറവുകളുണ്ടാകാം (ആ റെയിന്‍കോട്ടിന്റെ ഗുണനിലവാരക്കുറവോ തയ്യല്‍ക്കാരന്റെ ശ്രദ്ധക്കുറവോ പോലെ). എന്നാല്‍, നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്റെ മക്കള്‍ക്ക് നല്‍കുന്ന ദാനങ്ങള്‍ പൂര്‍ണ്ണവും തികഞ്ഞതുമാണ്. അവ ആത്മാവിന് നിത്യമായ സമാധാനവും സന്തോഷവും പകരുന്നു.

നാം പലപ്പോഴും ഈ ലോകത്തിലെ വസ്തുക്കളിലും നേട്ടങ്ങളിലുമാണ് സുരക്ഷിതത്വം തേടുന്നത്. എന്നാല്‍ പ്രതിസന്ധികളുടെ പെരുമഴ പെയ്യുമ്പോള്‍ ലോകം നല്‍കുന്ന പല സുരക്ഷാകവചങ്ങളും ദുര്‍ബലമാണെന്ന് തിരിച്ചറിയേണ്ടി വരും. സമ്പത്തോ, പദവിയോ, പ്രശസ്തിയോ, ഭൗതിക നേട്ടങ്ങളോ ഒന്നും ശാശ്വതമായൊരു ആശ്രയമാകുകയില്ല.

ദൈവവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: 'ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനില്‍ക്കുന്നു.' (1 യോഹന്നാന്‍ 2:17)

ജീവിതത്തിലെ കഷ്ടതകളുടെയും പ്രതിസന്ധികളുടെയും പെരുമഴക്കാലത്ത് നമുക്ക് ആശ്രയിക്കാവുന്ന, ഒരിക്കലും ചോരാത്ത ഒരു വലിയ സുരക്ഷാകവചം ദൈവത്തിലുണ്ട്. ലോകത്തിലെ പ്രതിസന്ധികള്‍ ഉള്ളിലേക്ക് ഒലിച്ചിറങ്ങുമ്പോള്‍ തളരാതിരിക്കാന്‍ ദൈവത്തിന്റെ വചനം നമുക്ക് കൂട്ടുണ്ട്.

സങ്കീര്‍ത്തനക്കാരന്‍ പാടുന്നു: 'ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയത്രേ.' (സങ്കീര്‍ത്തനം 46:1)

ആ നനഞ്ഞുപൊട്ടിയ റെയിന്‍കോട്ട് ഇന്ന് വെറുമൊരു ഓര്‍മ്മ മാത്രമാണ്. പക്ഷേ, അത് തന്ന പാഠം വിലമതിക്കാനാവാത്തതാണ്. ഭൗതികമായ നന്മകള്‍ക്ക് വേണ്ടി മാത്രം ദൈവത്തെ ആശ്രയിക്കാതെ, ഒഴിഞ്ഞുപോകാത്ത സ്വര്‍ഗ്ഗീയ ദാനങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം.

പിതാവിന്റെ സ്‌നേഹവും കരുതലും ജീവിതത്തില്‍ പതിപ്പിച്ച അനവധി ഓര്‍മ്മകളെ നന്ദിയോടെ സ്മരിച്ചുകൊണ്ട്... എല്ലാ പ്രിയപ്പെട്ട പിതാക്കന്മാര്‍ക്കും ഹൃദയം നിറഞ്ഞ പിതൃദിനാശംസകള്‍!