അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെതിരെ സോഷ്യൽ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ കനേഡിയൻ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കാനഡയിലെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) ഉദ്യോഗസ്ഥനായ എവൻസൺ ഡുമെർലസിനെതിരെയാണ് ക്യൂബെക് അധികൃതർ നടപടിയെടുത്തത്. ഇയാളെ നിലവിൽ സർവീസിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ആൽബർട്ടയിൽ നടന്ന ജി7 (G7) ഉച്ചകോടിയുടെ സുരക്ഷാ ചുമതലയിലായിരുന്നു ഡുമെർലസ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡൻ്റ് ട്രംപും എത്തിയിരുന്നു. ഈ സമയത്താണ് ട്രംപിനെതിരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ ഡുമെർലസ് സ്നാപ്ചാറ്റിൽ പങ്കുവെച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ തന്നെയാണ് ഈ ദൃശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തിയ പോലീസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആർസിഎംപി ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും, പൊതുജനങ്ങളുടെ സുരക്ഷയെയും ആത്മവിശ്വാസത്തെയും ബാധിക്കുന്ന ഇത്തരം പ്രവണതകൾ ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും കനേഡിയൻ പോലീസ് മേധാവികൾ വ്യക്തമാക്കി.
ഒരു രാജ്യത്തിൻ്റെ ഭരണത്തലവനെതിരെ ഭീഷണി മുഴക്കുന്നത് കാനഡയിൽ കടുത്ത തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജൂലൈ 30-ന് പ്രതിയെ ക്യൂബെക് കോടതിയിൽ ഹാജരാക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.