പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി: യുഎസ് സര്‍ക്കാര്‍ ലോകമെമ്പാടുമുള്ള മുപ്പതിലധികം രാജ്യങ്ങളിലായി 120-ലധികം ബയോളജിക്കല്‍ ലബോറട്ടറികള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങള്‍ യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് പുറത്തുവിട്ടു. മുന്‍ ഭരണകൂടങ്ങളിലെ ഉന്നതരും ഡോ. ഫൗചി ഉള്‍പ്പെടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥരും ഈ വിവരങ്ങള്‍ ബോധപൂര്‍വം ജനങ്ങളില്‍ നിന്ന് മറച്ചുവെച്ചതായും സത്യം വെളിപ്പെടുത്താന്‍ ശ്രമിച്ചവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചതായും അവര്‍ കുറ്റപ്പെടുത്തി.
അപകടകരമായ വൈറസ് ഗവേഷണങ്ങള്‍ക്കുള്ള (gain-of-function research) ഫണ്ടിങ് നിര്‍ത്തലാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന്റെ ഭാഗമായാണ് ഈ സുപ്രധാന വെളിപ്പെടുത്തല്‍. യുക്രെയ്ന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ലാബുകളില്‍ അതീവ അപകടകരമായ രോഗകാരികളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ കാര്യമായ മേല്‍നോട്ടമില്ലാതെ നടന്നിട്ടുണ്ടെന്നും, യുദ്ധസാഹചര്യത്തില്‍ ഇവ പിടിച്ചെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശങ്ങളിലെ ഇത്തരം ലാബുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് തുളസി ഗബ്ബാര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.