കാനഡയിൽ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെത്തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങൾ വർദ്ധിച്ചതോടെ വീടുകളുടെയും വാഹനങ്ങളുടെയും ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ രാജ്യത്തെ ഭവന ഇൻഷുറൻസ് തുകയിൽ 45 ശതമാനത്തിൻ്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ കാലയളവിൽ യാത്രാ വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം നിരക്കിൽ 23.9 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്.
കണക്കുകൾ പ്രകാരം 2024-ൽ മാത്രം പ്രകൃതിദുരന്തങ്ങൾ മൂലമുള്ള ഇൻഷുറൻസ് ക്ലെയിമുകൾ 8.6 ബില്യൺ ഡോളറിലെത്തി റെക്കോർഡ് സൃഷ്ടിച്ചു. ഇതിനു മുമ്പ് 2016-ൽ രേഖപ്പെടുത്തിയ 6.2 ബില്യൺ ഡോളറിൻ്റെ റെക്കോർഡാണ് ഇപ്പോൾ തകർക്കപ്പെട്ടിരിക്കുന്നത്. വെറും മുപ്പത് ദിവസത്തിനുള്ളിൽ നാല് വൻ പ്രകൃതിദുരന്തങ്ങളാണ് 2024-ൻ്റെ മൂന്നാം പാദത്തിൽ കാനഡയിലുടനീളം ഉണ്ടായത്. കാൽഗറിയിലുണ്ടായ ശക്തമായ ആലിപ്പഴ വർഷം മാത്രം ഇൻഷുറൻസ് കമ്പനികൾക്ക് മൂന്ന് ബില്യൺ ഡോളറിൻ്റെ നഷ്ടം വരുത്തിവെച്ചു. ജാസ്പറിലുണ്ടായ കാട്ടുതീയും ക്യൂബെക്കിലും ഒൻ്റാരിയോയിലുമുണ്ടായ വലിയ പ്രളയങ്ങളും ഇൻഷുറൻസ് ക്ലെയിമുകൾ വൻതോതിൽ ഉയരാൻ കാരണമായി.
ഇതേത്തുടർന്ന് ഇൻഷുറൻസ് കമ്പനികൾക്ക് മൊത്തത്തിൽ 23 ബില്യൺ ഡോളറിലധികം തുക ക്ലെയിമുകളായി നൽകേണ്ടി വന്നതായാണ് ഔദ്യോഗിക കണക്കുകൾ. വാഹന ഇൻഷുറൻസിനെ അപേക്ഷിച്ച് ഭവന ഇൻഷുറൻസ് മേഖലയെയാണ് പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കോവിഡ് കാലത്തെ വാഹന വിലവർദ്ധനവ്, അറ്റകുറ്റപ്പണികൾക്കായുള്ള ഉയർന്ന ചെലവ്, വർദ്ധിച്ചുവരുന്ന വാഹന മോഷണം എന്നിവയും പ്രീമിയം തുക കൂടാൻ കാരണമായിട്ടുണ്ട്. കാനഡയിലെ പ്രവിശ്യകളിൽ ആൽബർട്ടയിലാണ് ഭവന ഇൻഷുറൻസ് നിരക്കുകളിൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഏറ്റവും വലിയ വർദ്ധനവ് ഉണ്ടായത്.
കാട്ടുതീ, ആലിപ്പഴ വർഷം, ശക്തമായ കൊടുങ്കറ്റുകൾ എന്നിവയ്ക്കുള്ള സാധ്യത ആൽബർട്ടയിൽ വളരെ കൂടുതലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൂണ്ടിക്കാണിക്കുന്നു. വരാനിരിക്കുന്ന കാട്ടുതീ സീസണുകളെ നേരിടാൻ കാനഡയിലെ പ്രാദേശിക ഭരണകൂടങ്ങൾ കൂടുതൽ അഗ്നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും സജ്ജമാക്കുന്നുണ്ട്. കടുത്ത ചൂടും വരണ്ട കാലാവസ്ഥയും വരും ദിവസങ്ങളിൽ പ്രകൃതിദുരന്തങ്ങളുടെയും ഇൻഷുറൻസ് തുകകളുടെയും തോത് വീണ്ടും വർദ്ധിപ്പിച്ചേക്കാം.