ഡെട്രോയിറ്റില്‍ റസ്റ്റോറന്റ് ജീവനക്കാരിക്ക് കുത്തേറ്റു, തിളച്ച എണ്ണയൊഴിച്ചു, രണ്ട് സഹോദരിമാര്‍ അറസ്റ്റില്‍

By: 600002 On: Jun 15, 2026, 12:35 PM



 

പി പി ചെറിയാന്‍

ഡിട്രോയിറ്റ്: ഡെട്രോയിറ്റില്‍ തെറ്റായ ഭക്ഷണ സാധനം നല്‍കിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 23-കാരിയായ റസ്റ്റോറന്റ് ജീവനക്കാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്ത രണ്ട് സഹോദരിമാര്‍ അറസ്റ്റിലായി. ബ്രിയാന ലോംഗ് (29), കിരിയാന്ന ലോംഗ് (26) എന്നിവരാണ് പിടിയിലായത്. അക്രമം നടക്കുമ്പോള്‍ പ്രതികളില്‍ ഒരാളായ ബ്രിയാന ഒമ്പത് മാസം ഗര്‍ഭിണിയായിരുന്നു.

ഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കൗണ്ടറിന് പിന്നില്‍ കടന്നുകയറിയ സഹോദരിമാര്‍ ജീവനക്കാരിക്ക് നേരെ പാത്രങ്ങള്‍ വലിച്ചെറിയുകയും തലയിലേക്ക് തിളച്ച എണ്ണയൊഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാരിയെ വയറ്റില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

സംഭവത്തിന് ശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സഹോദരിമാരെ പോലീസ് പിടികൂടി. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനിടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് നാല് ദിവസം മുന്‍പ് ബ്രിയാന ഒരു കുഞ്ഞിന് ജന്മം നല്‍കി. 

എന്നാല്‍, കോടതി ഇരുവര്‍ക്കും വന്‍ തുകയുടെ ബോണ്ടില്‍ ജാമ്യം നിഷേധിച്ചു ജയിലിലടക്കാന്‍ ഉത്തരവിട്ടു. റസ്റ്റോറന്റ് ജീവനക്കാരിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം.