ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സിൻ്റെ റെക്കോർഡ് ഐപിഒയ്ക്ക് പിന്നാലെ ലോകചരിത്രത്തിലെ ആദ്യ ട്രില്യണയർ (ലക്ഷം കോടിപതി) ആയി ഇലോൺ മസ്ക്. ഐപിഒ വഴി 75 ബില്യൺ ഡോളർ സമാഹരിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം രണ്ട് ട്രില്യൺ ഡോളറിന് അടുത്തെത്തി. ഇതോടെയാണ് മസ്ക് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവി ഇലോൺ മസ്ക് സ്വന്തമാക്കിയത്.
നാസ്ഡാക് ഓഹരി വിപണിയിൽ വൻ മുന്നേറ്റത്തോടെയാണ് സ്പേസ് എക്സ് അരങ്ങേറ്റം കുറിച്ചത്. ഒരു ഓഹരിക്ക് 135 ഡോളർ നിരക്കിൽ 555.6 ദശലക്ഷം ഓഹരികളാണ് കമ്പനി വിപണിയിലിറക്കിയത്. ആഗോള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ ആയ ഇതിലേക്ക് നിക്ഷേപകർ ഇരച്ചെത്തിയതോടെ, ആദ്യ വ്യാപാര ദിനം അവസാനിക്കുമ്പോൾ ഓഹരി വില 20 ശതമാനത്തോളം ഉയർന്ന് 161 ഡോളറിലെത്തി.
ഐപിഒയ്ക്ക് തൊട്ടുമുമ്പ് ഫോർബ്സ് മാസിക മസ്കിൻ്റെ ആസ്തി 982.6 ബില്യൺ ഡോളറായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ സ്പേസ് എക്സിൻ്റെ കുതിപ്പോടെ മസ്കിൻ്റെ വ്യക്തിഗത ആസ്തി ഒരു ട്രില്യൺ ഡോളർ എന്ന നാഴികക്കല്ല് മറികടക്കുകയായിരുന്നു. 2019-ൽ 26 ബില്യൺ ഡോളർ സമാഹരിച്ച സൗദി അരാംകോയുടെ ഐപിഒ റെക്കോർഡാണ് സ്പേസ് എക്സ് ഇപ്പോൾ തിരുത്തിക്കുറിച്ചത്. സാറ്റലൈറ്റ് നെറ്റ്‌വർക്ക് വിപുലീകരിക്കുക, ഭീമൻ ഡാറ്റാ സെൻ്ററുകൾ ഭ്രമണപഥത്തിൽ എത്തിക്കുക, ചൊവ്വാ ഗ്രഹത്തിൽ മനുഷ്യ കോളനി സ്ഥാപിക്കുക തുടങ്ങിയ വൻ പദ്ധതികൾക്കുള്ള ഫണ്ട് കണ്ടെത്താനാണ് കമ്പനി പൊതു വിപണിയിലേക്ക് ഇറങ്ങിയത്.
കഴിഞ്ഞ വർഷം മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ കമ്പനിക്ക് 8.7 ബില്യൺ ഡോളറിൻ്റെ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. എന്നാൽ ഈ വെല്ലുവിളികളെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് നിക്ഷേപകർ മസ്കിൻ്റെ ദീർഘവീക്ഷണത്തിൽ വിശ്വാസമർപ്പിച്ചത്. ഈ വർഷം ഐപിഒയ്ക്ക് ഒരുങ്ങുന്ന ആന്ത്രാപിക്, ഓപ്പൺഎഐ തുടങ്ങിയ വൻകിട കമ്പനികളുടെ നിരയിലെ ആദ്യത്തേതാണ് സ്പേസ് എക്സ്. മസ്കിൻ്റെ ഈ അസാധാരണ വളർച്ച ആഗോള ധനകാര്യ രംഗത്ത് സാങ്കേതിക സംരംഭകർക്കുള്ള വർദ്ധിച്ചുവരുന്ന സ്വാധീനത്തെയാണ് കാണിക്കുന്നത്. മസ്കിൻ്റെ ഈ നേട്ടം ആഗോളതലത്തിൽ സമ്പത്തിൻ്റെ അസമത്വത്തെക്കുറിച്ചും കോടീശ്വരന്മാർ സമൂഹത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ചുമുള്ള പുതിയ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.