യു എസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷം: ഇറാനിയന്‍ മിസൈലുകളും ഡ്രോണുകളും അമേരിക്ക തകര്‍ത്തു, തിരിച്ചടിച്ച് യു.എസ് സേന

By: 600002 On: Jun 7, 2026, 5:59 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: ബഹ്റൈന്‍, കുവൈറ്റ് എന്നീ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്ത ആറ് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും തങ്ങള്‍ വെടിവെച്ചിട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് നേരെ വന്ന ഡ്രോണുകളാണ് യു.എസ് സേന തകര്‍ത്തത്. ആകെ വിക്ഷേപിച്ച ഏഴ് മിസൈലുകളില്‍ ആറെണ്ണം അമേരിക്ക തടഞ്ഞു, ഒരെണ്ണം ലക്ഷ്യസ്ഥാനത്ത് എത്തിയില്ല.

ഇതിന് ശക്തമായ തിരിച്ചടിയെന്നോണം, ഇറാനിലെ ഗോരുക് , ഖേഷ്മ് ദ്വീപ്  എന്നിവിടങ്ങളിലെ തീരദേശ നിരീക്ഷണ റഡാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തി.

ഫെബ്രുവരിയില്‍ നടന്ന യു.എസ് ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്റെ മിസൈല്‍ ശേഖരം ഇപ്പോള്‍ വെറും 21% - 22% മാത്രമായി ചുരുങ്ങിയിട്ടുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ കനത്ത രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താനാണ് ഇറാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

അതേസമയം, യു.എസ് മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ തെക്കന്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലബനീസ് സൈനികരടക്കം 9 പേര്‍ കൊല്ലപ്പെട്ടു. പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.