കാനഡ വഴി ചൈനീസ് നിർമ്മിത സ്മാർട്ട് വാഹനങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് അമേരിക്ക പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. 'പ്രൊട്ടക്റ്റിംഗ് അമേരിക്ക ഫ്രം ചൈനീസ് കാർസ് ആക്ട്' എന്ന ബില്ലാണ് അണിയറയിൽ ഒരുങ്ങുന്നത്. യു.എസ് ജനപ്രതിനിധികളായ ഹേലി സ്റ്റീവൻസ്, എലിസ സ്ലോട്ട്കിൻ എന്നിവർ ചേർന്നാണ് ഈ ബില്ല് അവതരിപ്പിച്ചത്.
ചൈനയിൽ രൂപകൽപ്പന ചെയ്തതോ, ചൈനീസ് കമ്പനികൾ നിർമ്മിച്ചതോ, അല്ലെങ്കിൽ ചൈനീസ് നിക്ഷേപ പങ്കാളിത്തമുള്ള കമ്പനികളുടെയോ വാഹനങ്ങൾ യു.എസിലേക്ക് കടക്കുന്നത് പൂർണ്ണമായും നിരോധിക്കുകയാണ് ബില്ലിൻ്റെ ലക്ഷ്യം. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ അടുത്തിടെ ഇറക്കുമതി നികുതി ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ അടിയന്തര നീക്കം. ആധുനിക സാങ്കേതികവിദ്യകളുള്ള ഈ ചൈനീസ് സ്മാർട്ട് വാഹനങ്ങൾ വെറുമൊരു വണ്ടിയല്ലെന്നും, മറിച്ച് രാജ്യത്തെ എല്ലാം നിരീക്ഷിക്കുന്ന സംവിധാനമാണ് ഇതിൽ ഉള്ളതെന്നുമാണ് യു.എസ് ജനപ്രതിനിധികൾ വിശേഷിപ്പിച്ചത്.
ഡ്രൈവർമാരുടെ ലൊക്കേഷൻ വിവരങ്ങൾ, യാത്രാ വീഡിയോകൾ, സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളുടെ മാപ്പുകൾ എന്നിവ ചോർത്താൻ ഇത്തരം വാഹനങ്ങൾക്ക് സാധിക്കുമെന്ന സുരക്ഷാ ആശങ്കയാണ് അമേരിക്ക പങ്കുവെക്കുന്നത്. ഈ നിയമം യാഥാർത്ഥ്യമായാൽ, കാനഡയിൽ നിന്ന് ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങി ഒരു ദിവസത്തെ ടൂറിനോ ഷോപ്പിംഗിനോ വേണ്ടി അമേരിക്കൻ അതിർത്തി കടക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ കനേഡിയൻ ഡ്രൈവർമാർക്ക് അത് വലിയ തിരിച്ചടിയാകും.