വരുന്ന 2026-2027 അധ്യയന വർഷം മുതൽ സ്കൂൾ ബസ് ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ തീരുമാനിച്ചു. ഇന്ധനവിലയിലുണ്ടായ വർദ്ധനവും കടുത്ത ബജറ്റ് പ്രതിസന്ധിയുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. പുതിയ നിരക്ക് പ്രകാരം ഒരു വിദ്യാർത്ഥിക്ക് വർഷം 140 ഡോളർ വരെ അധികമായി നൽകേണ്ടി വരും. ഇത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ സാമ്പത്തിക പ്രതിബന്ധങ്ങൾ സൃഷ്ടിക്കുമെന്ന് രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും മുന്നറിയിപ്പ് നൽകി.
ഗ്രേഡ് ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർത്ഥികളുടെ ബസ് ഫീസ് 360 ഡോളറിൽ നിന്ന് 500 ഡോളറായി ഉയരും. കിൻ്റർഗാർട്ടൻ വിദ്യാർത്ഥികളുടേത് (വൺ-വേ യാത്രയ്ക്ക്) നിലവിലെ 180 ഡോളറിൽ നിന്ന് 250 ഡോളറായി വർദ്ധിക്കും. ഗതാഗതച്ചെലവുകൾക്കായി മാറ്റിവെച്ചിരുന്ന കരുതൽ ധനം ഈ അധ്യയന വർഷത്തോടെ തീരുന്നതിനാലാണ് ഫീസ് വർദ്ധിപ്പിക്കേണ്ടി വന്നതെന്ന് ട്രസ്റ്റിമാർ വിശദീകരിച്ചു. പ്രതിദിനം ഏകദേശം 27,000 വിദ്യാർത്ഥികളാണ് കാൽഗറിയിൽ സ്കൂൾ ബസുകളെ ആശ്രയിക്കുന്നത്.
കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം ഇന്ധനവിലയിൽ 40 മുതൽ 50 ശതമാനം വരെയാണ് വർദ്ധനവുണ്ടായത്. സ്കൂളുകളിൽ കുട്ടികൾ നിറഞ്ഞതിനെ തുടർന്ന്, അടുത്തുള്ള സ്കൂളുകളിൽ പോകേണ്ട കുട്ടികളെ ദൂരെയുള്ള മറ്റ് സ്കൂളുകളിലേക്ക് ബസുകളിൽ എത്തിക്കേണ്ടി വരുന്നത് സർവീസുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ബജറ്റ് സന്തുലിതമായി നിലനിർത്താൻ ഫീസ് വർദ്ധനവ് അനിവാര്യമാണെന്ന് സി.ബി.ഇ സൂപ്രണ്ട് ഡാനി ബ്രെട്ടൻ പറഞ്ഞു.
എന്നാൽ പെട്ടെന്നുള്ള ഫീസ് വർദ്ധന സാധാരണ കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് 'സപ്പോർട്ട് അവർ സ്റ്റുഡൻ്റ്സ്' പോലുള്ള സംഘടനകൾ വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സംഘടന ഓർമ്മിപ്പിച്ചു. അതേസമയം, സ്കൂൾ ഗതാഗതത്തിനായി 2026-2027 വർഷത്തേക്ക് 458 മില്യൺ ഡോളറിൻ്റെ ധനസഹായം ആൽബർട്ടയിലെ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്ധനവിലക്കയറ്റം നേരിടാൻ പ്രതിവർഷം 15 മില്യൺ ഡോളറും സർക്കാർ നൽകുന്നുണ്ട്.