കനേഡിയൻ പൗരന്മാരുടെ മെറ്റാഡേറ്റ ദീർഘകാലത്തേക്ക് ദീർഘകാലം സൂക്ഷിച്ചുവെക്കാനും, തുടർന്ന് അന്വേഷണ ഏജൻസികൾക്ക് അത് ലഭ്യമാക്കാനുമുള്ള ഫെഡറൽ സർക്കാരിൻ്റെ പുതിയ 'ലോഫുൾ ആക്സസ്' രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. ഈ നീക്കം അത്യന്തം അപകടകരവും അപൂർവ്വമായ ഒന്നാണെന്ന് സ്വകാര്യതാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. കമ്പനികളുടെ കൈവശമുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് വിട്ടുകൊടുക്കണമെന്ന ഈ വിവാദ നിർദ്ദേശം അനുസരിക്കുന്നതിനേക്കാൾ നല്ലത് കാനഡയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതാണെന്ന് പല സർവീസ് പ്രൊവൈഡർമാരും വിപിഎൻ കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്.
ഒരാളുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ കടന്നുകയറാൻ പോലീസിന് അധികാരം നൽകുന്നതാണോ പുതിയ 'ലോഫുൾ ആക്സസ്' നിയമം എന്ന ചോദ്യമാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പ്രധാന ടെലികോം-ഇൻ്റർനെറ്റ് കമ്പനികൾ തങ്ങളുടെ ഉപഭോക്താക്കളുടെ മെറ്റാഡേറ്റ (ഫോൺ വിളി വിവരങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവയടക്കം) ഒരു വർഷം വരെ നിർബന്ധമായും സൂക്ഷിച്ചുവെക്കണം എന്ന് നിർദ്ദേശിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പ് ബിൽ സി-22-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണക്കാർ ഗൂഗിളിൽ തിരയുന്ന കാര്യങ്ങളും ഇമെയിലുകളും അടക്കമുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ ഇത്തരത്തിൽ ശേഖരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ മെറ്റാഡേറ്റ വേണമെങ്കിൽ പോലീസിന് കോടതിയുടെ വാറൻ്റ് ആവശ്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എങ്കിലും, സാധാരണക്കാരുടെ വിവരങ്ങൾ ഇങ്ങനെ ഒരിടത്ത് സൂക്ഷിച്ചുവെക്കുന്ന നയം വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. പുതിയ നിയമപ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ കോടതി വാറന്റില്ലാതെ തന്നെ പോലീസിന് കമ്പനികളിൽ നിന്ന് ഈ മെറ്റാഡേറ്റ ശേഖരിക്കാൻ സാധിക്കും. മെസ്സേജുകൾ വായിക്കാതെ തന്നെ, ഒരാളുടെ മെറ്റാഡേറ്റ മാത്രം നിരീക്ഷിച്ചുകൊണ്ട് അയാളുടെ ദിനചര്യകളും വ്യക്തിബന്ധങ്ങളും പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് ഡിജിറ്റൽ സുരക്ഷാ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഇത് പൗരന്മാരുടെ സ്വകാര്യതാ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മനുഷ്യാവകാശ സംഘടനകൾ വാദിക്കുമ്പോൾ, കുറ്റകൃത്യങ്ങൾ തടയാനും ദേശീയ സുരക്ഷ ഉറപ്പാക്കാനും ഇത്തരം വിവരങ്ങൾ അത്യാവശ്യമാണെന്നാണ് കനേഡിയൻ സർക്കാരിൻ്റെ നിലപാട്.