'ഫെയർ എൻട്രി' ആനുകൂല്യങ്ങൾ കനേഡിയൻ പൗരന്മാർക്ക് മാത്രമാക്കണമെന്ന നിർദ്ദേശത്തെച്ചൊല്ലി കാൽഗറിയിൽ വൻ വിവാദം

By: 600110 On: May 20, 2026, 12:14 PM

കുറഞ്ഞ വരുമാനക്കാർക്ക് വിവിധ ഇളവുകൾ നൽകുന്ന കാൽഗറി നഗരസഭയുടെ 'ഫെയർ എൻട്രി' ആനുകൂല്യങ്ങൾ കനേഡിയൻ പൗരന്മാർക്കും പെർമനന്റ് റസിഡൻസിനും മാത്രമായി പരിമിതപ്പെടുത്തണമെന്ന നിർദ്ദേശം കാനഡയിൽ വലിയ ചർച്ചയാകുന്നു. കാൽഗറി കൗൺസിലർ ലാൻഡൻ ജോൺസ്റ്റൺ മുന്നോട്ടുവെച്ച ഈ നിർദ്ദേശത്തിനെതിരെ കുടിയേറ്റക്കാരുടെ സംഘടനകളും ജനപ്രതിനിധികളും രംഗത്തെത്തി.

കുറഞ്ഞ നിരക്കിലുള്ള ബസ്/ട്രെയിൻ പാസുകൾ, കായിക-വിനോദ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ഇളവുകൾ, മൃഗശാല, ഹെറിറ്റേജ് പാർക്ക്, സയൻസ് സെന്റർ എന്നിവിടങ്ങളിലെ ടിക്കറ്റ് നിരക്കുകളിലെ കുറവ് എന്നിവയാണ് 'ഫെയർ എൻട്രി' വഴി ലഭ്യമാകുന്നത്. കൂടാതെ 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ചില ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കുന്നുണ്ട്.ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നതോടെ ഈ പദ്ധതിയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2023ൽ 1,13,000 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ വർഷം അത് 1,38,000 ആയി ഉയർന്നു.

വർദ്ധിച്ചുവരുന്ന ഈ ജനസംഖ്യാ സമ്മർദ്ദം നഗരസഭയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നാണ് കൗൺസിലർ ജോൺസ്റ്റണിൻ്റെ വാദം. സാമ്പത്തിക പ്രതിസന്ധി അതിന്റെ പരിധി ലംഘിച്ചിരിക്കുകയാണെന്നും, അതിനാൽ പദ്ധതിയുടെ ദുരുപയോഗം തടയാൻ ഗുണഭോക്താക്കളുടെ യോഗ്യതയും ആനുകൂല്യം ലഭിക്കുന്ന കാലാവധിയും പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 

എന്നാൽ ഈ നിർദ്ദേശത്തിനെതിരെ കടുത്ത വിമർശനവുമായി കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾ രംഗത്തെത്തി.   നഗരത്തിലേക്ക് പുതുതായി എത്തുന്ന കുടിയേറ്റക്കാർക്ക്  ഇത്തരം കുറഞ്ഞ നിരക്കിലുള്ള ട്രാൻസിറ്റ് പാസുകൾ വലിയ സഹായമാണെന്ന് അവർ ഓർമ്മിപ്പിച്ചു. അവരെ ഇത്തരം ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് അന്യായമാണെന്ന് മാത്രമല്ല, അത് കാൽഗറിയുടെ സമ്പദ്‌വ്യവസ്ഥയെത്തന്നെ ദോഷകരമായി ബാധിക്കുമെന്നും അവർ വ്യക്തമാക്കി. സാമ്പത്തിക അച്ചടക്കവും എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ വേണമെന്ന ചർച്ചയ്ക്കാണ് കാൽഗറി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.