കാനഡയുടെ സാമ്പത്തിക സഹായത്തോടെ ഗാസയിൽ പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ ഭീകര സംഘടനയായ ഹമാസുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായി ഇസ്രായേൽ സൈന്യം കണ്ടെടുത്ത ആഭ്യന്തര രേഖകൾ വ്യക്തമാക്കുന്നു. ഗാസയിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് നടത്തിയ സൈനിക നീക്കങ്ങൾക്കിടയിലാണ് ഹമാസിൻ്റെ ഈ നിർണ്ണായക വിവരങ്ങൾ അടങ്ങിയ കത്തുകളും രേഖകളും പിടിച്ചെടുത്തത്.
സന്നദ്ധ സംഘടനകളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ ഹമാസ് എങ്ങനെ തങ്ങളുടെ സ്വാധീനത്തിലാക്കി എന്നും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകളും വിഭവങ്ങളും എങ്ങനെ ഭീകരവാദ പ്രവർത്തനങ്ങൾക്കായി വകമാറ്റി ഉപയോഗിച്ചു എന്നും വ്യക്തമാക്കുന്നതാണ് ഈ രേഖകളെന്ന് ഇസ്രായേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'എൻ.ജി.ഒ മോണിറ്റർ' എന്ന സംഘടന വെളിപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, കാനഡ സർക്കാർ ധനസഹായം നൽകുന്ന 'ആക്ഷൻ എഗെയ്ൻസ്റ്റ് ഹംഗർ' , 'സേവ് ദ ചിൽഡ്രൻ' , 'ഇസ്ലാമിക് റിലീഫ് വേൾഡ് വൈഡ്' ഉൾപ്പെടെയുള്ള പ്രമുഖ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളിലാണ് ഹമാസ് ഇടപെടലുകൾ നടത്തിയിട്ടുള്ളത്.
സന്നദ്ധ സംഘടനകളിൽ തങ്ങൾക്ക് അനുകൂലികളായ ഉദ്യോഗസ്ഥരെ തിരുകിക്കയറ്റാനും, ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഹമാസ് ആസൂത്രിതമായി ശ്രമിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. കനേഡിയൻ നികുതിപ്പണവും അന്താരാഷ്ട്ര സഹായങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ ഒട്ടാവ കർശനമായ പരിശോധനകൾ നടത്തണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്. എന്നാൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബന്ധപ്പെട്ട ചില സന്നദ്ധ സംഘടനകൾ ഇതുവരെ തയ്യാറായിട്ടില്ല.