കോംഗോയിലും ഉഗാണ്ടയിലും എബോള ബാധ: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

By: 600002 On: May 19, 2026, 2:07 PM



 

പി പി ചെറിയാന്‍

കോംഗോയിലും ഉഗാണ്ടയിലും അപൂര്‍വ ഇനത്തില്‍പ്പെട്ട എബോള വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗബാധയെ തുടര്‍ന്ന് ഇതുവരെ 80 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെയും ഉഗാണ്ടയുടെയും അതിര്‍ത്തി പ്രദേശങ്ങളായ മോങ്ബ്വാലു, ബുനിയ, റമ്പാറ ഹെല്‍ത്ത് സോണുകളിലാണ് രോഗം പടര്‍ന്നുപിടിക്കുന്നത്.

ഇതുവരെ 8 മരണങ്ങളും 246 സംശയാസ്പദമായ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ രോഗികളെ ചികില്‍സിച്ച ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഏപ്രില്‍ 24-നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ പ്രതിരോധ സംഘടനയായ ഇഉഇ നിലവില്‍ ഇവിടെ 'ലെവല്‍ 2' ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എബോളയുടെ അപകടകാരിയായ 'ബുന്ദിബുഗ്യോ' (Bundibugyo) എന്ന വകഭേദമാണ് ഇപ്പോള്‍ പടരുന്നത്. 2012-ന് ശേഷം ആദ്യമായാണ് ഈ വകഭേദം വീണ്ടും പ്രത്യക്ഷപ്പെടുന്നത്.

നിലവില്‍ ലഭ്യമായ എബോള വാക്‌സിനുകളോ മരുന്നുകളോ (ഇന്‍മാസെബ്, എബാംഗ, എര്‍വെബോ തുടങ്ങിയവ) ഈ 'ബുന്ദിബുഗ്യോ' വകഭേദത്തിനെതിരെ ഫലപ്രദമല്ല എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വവ്വാലുകളില്‍ നിന്നോ കുരങ്ങുകളില്‍ നിന്നോ ആണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരുടെ രക്തം, ശരീരദ്രവങ്ങള്‍ എന്നിവയിലൂടെ ഇത് മറ്റ് മനുഷ്യരിലേക്കും അതിവേഗം വ്യാപിക്കാം.