അന്താരാഷ്ട്ര വിപണിയിലെ ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് കാനഡയിലെ പ്രമുഖ നഗരങ്ങളിൽ ഇന്ധനവില ലിറ്ററിന് രണ്ട് ഡോളർ കടന്ന് കുതിക്കുന്നു. വരാനിരിക്കുന്ന വേനൽക്കാലത്തും വിലവർദ്ധന ഇതേ നിലയിൽ തുടരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇത് സാധാരണക്കാരായ കനേഡിയൻ കുടുംബങ്ങളുടെ ബജറ്റുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇന്ധനച്ചെലവ് ഉയർന്നതോടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതും വിനോദയാത്രകൾ നടത്തുന്നതും ഉൾപ്പെടെയുള്ള ചെലവുകൾ വെട്ടിച്ചുറയ്ക്കാൻ പലരും നിർബന്ധിതരായിട്ടുണ്ട്.
ടൊറൻ്റോയിൽ ലിറ്ററിന് 1.94 ഡോളറും മോൺട്രിയലിൽ 2.04ഉം വാൻകൂവറിൽ 2.23ഉം കാൽഗറിയിൽ 1.90 ഡോളറുമാണ് വില. കഴിഞ്ഞ ജൂണിൽ രേഖപ്പെടുത്തിയ 2.14 ഡോളറാണ് കാനഡയിൽ ഇത് വരെയുണ്ടായ ഏറ്റവും ഉയർന്ന എണ്ണവില. വിലവർദ്ധന നിലവിലെ രീതിയിൽ തുടർന്നാൽ ഈ റെക്കോഡും തകർക്കപ്പെട്ടേക്കുമെന്ന് ആശങ്കയുണ്ട്. മധ്യപൂർവ്വേഷ്യയിലെ സംഘർഷങ്ങളും എണ്ണ ഉൽപ്പാദനത്തിലുണ്ടായ കുറവുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് പ്രധാന കാരണം. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, കുവൈറ്റ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകൾക്കും എണ്ണപ്പാടങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ ഉൽപ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ലോകത്തിലെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാന് നേരെയുണ്ടായ സൈനിക നീക്കങ്ങളെത്തുടർന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് വരും മാസങ്ങളിലും ആഗോള വിപണിയിൽ വലിയ എണ്ണക്ഷാമത്തിന് കാരണമാകും. വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനും ഇത് കാരണമായേക്കാം.