കാൽഗറിയിൽ കാർ ഷോകളിലും വാഹനപ്രേമികളുടെ ഒത്തുചേരലുകളിലും നിയമലംഘനങ്ങൾ തടയാൻ കർശന നടപടിയുമായി പോലീസ് . അനുമതിയില്ലാത്ത ഒത്തുചേരലുകൾ, അമിതവേഗത, സ്റ്റണ്ടിംഗ് എന്നിവയ്‌ക്കെതിരെ 'സീറോ ടോളറൻസ്' നയമാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് 157-ലധികം ടിക്കറ്റുകൾ നൽകിയതായും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും കാൽഗറി പോലീസ് ട്രാഫിക് വിഭാഗം അറിയിച്ചു.
നിയമപരമായ രീതിയിൽ വാഹനം പ്രദർശിപ്പിക്കുന്നതിനോ ചർച്ച ചെയ്യുന്നതിനോ തടസ്സമില്ലെന്നും എന്നാൽ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്ന രീതിയിലുള്ള അഭ്യാസപ്രകടനങ്ങൾ അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴി പെട്ടെന്ന് ആളുകൾ ഒത്തുകൂടുന്നത് സ്വകാര്യ വസ്‌തുക്കളിലേക്കുള്ള അതിക്രമിച്ചു കയറലിനും ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. സുരക്ഷിതമായി വാഹനങ്ങൾ ആസ്വദിക്കാൻ അനുമതിയുള്ള സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.