ഡിജിറ്റൽ ലോകത്തെ കുറ്റകൃത്യങ്ങൾ തടയുന്നതിനായി അധികാരികൾക്ക് കൂടുതൽ അധികാരം നൽകുന്ന കാനഡയിലെ ലിബറൽ സർക്കാരിൻ്റെ പുതിയ നിയമബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസിനും, രഹസ്യാന്വേഷണ ഏജൻസികൾക്കും ഇൻ്റർനെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബില്ല്. എന്നാൽ ഇത് പൗരന്മാരുടെ സ്വകാര്യതയെ ഗുരുതരമായി ബാധിക്കുമെന്നും ഭരണഘടനാ വിരുദ്ധമായ നിരീക്ഷണ സംവിധാനങ്ങൾക്ക് വഴിതുറക്കുമെന്നും സിവിൽ ലിബർട്ടീസ് ഗ്രൂപ്പുകളും നിയമവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
ടെലികോം കമ്പനികളിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ പോലീസിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നത് വൻതോതിലുള്ള ദുരുപയോഗത്തിന് കാരണമാകുമെന്ന് ആപ്പിളും മെറ്റയും ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറാൻ കമ്പനികൾ തങ്ങളുടെ സിസ്റ്റങ്ങളിൽ പ്രത്യേക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കണമെന്ന വ്യവസ്ഥയാണ് പ്രധാനമായും വിവാദമാകുന്നത്. സ്മാർട്ട് ഫോണുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും സർക്കാർ ചാരവൃത്തിക്ക് വഴിയൊരുക്കുന്ന 'ബാക്ക് ഡോർ' (Backdoors) സംവിധാനങ്ങൾ നിർബന്ധമാക്കാൻ ഈ ബില്ല് ഉപയോഗിക്കപ്പെടുമെന്ന് ആപ്പിൾ കുറ്റപ്പെടുത്തി.
ഉപഭോക്താക്കളുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഒരു വർഷം വരെ ശേഖരിക്കാനുള്ള നിർദ്ദേശം ജനങ്ങളുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നതിന് തുല്യമാണെന്ന് ഒട്ടാവ സർവകലാശാലയിലെ പ്രൊഫസർ മൈക്കൽ ഗീസ്റ്റ് വ്യക്തമാക്കി. എന്നാൽ, സാധാരണക്കാരുടെ സ്വകാര്യതയിൽ ഇടപെടില്ലെന്നും നിയമപരമായ വാറൻ്റുകൾ വഴി മാത്രമേ വിവരങ്ങൾ ശേഖരിക്കൂ എന്നുമാണ് സർക്കാരിൻ്റെ വിശദീകരണം