ഓണ്‍ലൈന്‍ ചൂതാട്ടം വഴി പണം വെളുപ്പിക്കല്‍: ടെക്‌സസ്സില്‍  ഫോര്‍ണി സ്വദേശി പിടിയില്‍

By: 600002 On: May 11, 2026, 9:46 AM

 

 

പി പി ചെറിയാന്‍

ടൈലര്‍, ടെക്‌സസ്: ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ 30,000 ഡോളറിലധികം (ഏകദേശം 25 ലക്ഷം രൂപ) വെളുപ്പിച്ച സംഭവത്തില്‍ ടെക്‌സസിലെ ഫോര്‍ണി സ്വദേശി പിടിയിലായി. ഭാരതീയ വംശജനെന്ന് കരുതപ്പെടുന്ന 41 കാരനായ ചൗധരി റിസ്വാന്‍ അഹമ്മദിനെയാണ് സ്മിത്ത് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ചു അധികൃതര്‍ മെയ് 8 നാണ് വാര്‍ത്ത പുറത്തിറക്കിയത്.

2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ടൈലറിലെ സൗത്ത്സൈഡ് ബാങ്കിലുള്ള രണ്ട് അക്കൗണ്ടുകളില്‍ സംശയാസ്പദമായ ഇടപാടുകള്‍ നടന്നതായി സ്മിത്ത് കൗണ്ടി ഷെരീഫ് ഓഫീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

ഇയാളുടെ 'ക്യാഷ് ആപ്പ്' രേഖകള്‍ പരിശോധിച്ചപ്പോള്‍ ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകള്‍ കണ്ടെത്തി. ബാങ്ക് രേഖകളിലെ കുറിപ്പുകളും പണമിടപാട് രീതികളും മുമ്പത്തെ സമാനമായ മണി ലോണ്ടറിംഗ് കേസുകളുമായി ഒത്തുപോകുന്നതാണെന്ന് പോലീസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ടെക്‌സസ് വര്‍ക്ക്‌ഫോഴ്‌സ് കമ്മീഷന്റെ രേഖകള്‍ പ്രകാരം 2024-ലോ 2025-ലോ അഹമ്മദിന് നിയമപരമായ ശമ്പളമോ വരുമാനമോ ഉള്ളതായി കണ്ടെത്തിയിട്ടില്ല. ബാങ്കില്‍ നിക്ഷേപിച്ച 18,988 ഡോളര്‍, 12,961 ഡോളര്‍ എന്നിവയുടെ രണ്ട് ചെക്കുകള്‍ പോലീസ് പിടിച്ചെടുത്തു. ഇവ നിയമവിരുദ്ധമായ ചൂതാട്ടത്തിലൂടെ നേടിയ ലാഭമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

30,000 ഡോളറിനും 1.5 ലക്ഷം ഡോളറിനും ഇടയിലുള്ള പണം വെളുപ്പിക്കല്‍ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നാം ഡിഗ്രി ഫെലണി എന്ന ഗൗരവകരമായ കുറ്റമാണിത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ അഹമ്മദിന് രണ്ട് മുതല്‍ 10 വര്‍ഷം വരെ തടവും 10,000 ഡോളര്‍ പിഴയും ശിക്ഷയായി ലഭിക്കാം.

നിലവില്‍ 5,000 ഡോളര്‍ ബോണ്ടില്‍ അഹമ്മദ് ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്.