പലിശനിരക്ക് 2.25 ശതമാനത്തിൽ തന്നെ നിലനിർത്തി ബാങ്ക് ഓഫ് കാനഡ. തുടർച്ചയായ നാലാം തവണയാണ് നിരക്കിൽ മാറ്റം വരുത്താതെ ബാങ്ക് തീരുമാനമെടുക്കുന്നത്. 2025 ഒക്ടോബറിലായിരുന്നു അവസാനമായി നിരക്കിൽ മാറ്റംവരുത്തിയത്. അന്ന് പലിശനിരക്ക് 0.25 ശതമാനം കുറവ് വരുത്തിയിരുന്നു. പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, വർധിച്ചുവരുന്ന ഇന്ധന-ഭക്ഷ്യ വിലകൾ വരും മാസങ്ങളിൽ തിരിച്ചടിയായേക്കാം എന്ന് ബാങ്ക് മുന്നറിയിപ്പ് നല്കി.
ആഗോളതലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കാനഡയെയും ബാധിക്കുന്നുണ്ടെന്ന് ബാങ്ക് ഗവർണർ ടിഫ് മക്ലെം വ്യക്തമാക്കി. ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ലോകത്തെ എണ്ണ വിതരണത്തിൽ 20 ശതമാനത്തോളം കുറവുണ്ടായി. ഇത് എണ്ണവില കുതിച്ചുയരാൻ കാരണമായി. നിലവിൽ ബ്രെൻ്റ് ക്രൂഡ് ബാരലിന് 109 യുഎസ് ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇത് 75 ഡോളറിലേക്ക് താഴുമെന്നാണ് ബാങ്കിൻ്റെ പ്രതീക്ഷയെങ്കിലും, വില ഉയർന്ന നിലയിൽ തുടർന്നാൽ പലിശനിരക്ക് വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി.
കാനഡയിലെ ജനങ്ങൾ നിലവിൽ വലിയ സാമ്പത്തിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഫെബ്രുവരിയിൽ 1.8 ശതമാനമായിരുന്ന പണപ്പെരുപ്പം മാർച്ചിൽ 2.4 ശതമാനമായി ഉയർന്നു. ഇന്ധന നിരക്ക് വർദ്ധിച്ചതോടെ ചരക്ക് നീക്കത്തിന് സർചാർജ് ഏർപ്പെടുത്തിയത് ഭക്ഷണസാധനങ്ങളുടെ വില കൂടാൻ കാരണമായി. പച്ചക്കറികൾക്ക് മാത്രം മാർച്ചിൽ 7.8 ശതമാനം വില കൂടി. 2026-ൽ 1.2 ശതമാനവും, 2027-ൽ 1.6 ശതമാനവും ജിഡിപി (GDP) വളർച്ചയാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.
ഈ വേനൽക്കാലത്ത് അമേരിക്കയുമായി നടക്കുന്ന വ്യാപാര ചർച്ചകൾ നിർണ്ണായകമാണ്. അമേരിക്ക കാനഡയ്ക്ക് മേൽ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുകയാണെങ്കിൽ, സമ്പദ്‌വ്യവസ്ഥയെ പിടിച്ചുനിർത്താൻ പലിശനിരക്ക് കുറയ്ക്കാനും ബാങ്ക് തയ്യാറായേക്കും. ചുരുക്കത്തിൽ, എണ്ണവില നിയന്ത്രണവിധേയമായില്ലെങ്കിൽ വരും മാസങ്ങളിൽ പലിശനിരക്കിൽ തുടർച്ചയായ വർദ്ധനവുണ്ടായേക്കാം എന്ന സൂചനയാണ് കേന്ദ്ര ബാങ്ക് നൽകുന്നത്.