കാനഡയിൽ എത്തുന്ന പുതിയ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും പല രീതിയിലുള്ള വിവേചനം നേരിടുന്നതായി പുതിയ സർവേ ഫലങ്ങൾ. 'ഡബ്ല്യു.പി.പി കാനഡ' നടത്തിയ 'കാനഡാസ് ന്യൂ വോയ്‌സസ്' എന്ന പഠനമനുസരിച്ച്, 87 ശതമാനം കുടിയേറ്റക്കാരും തങ്ങൾ ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിന് ഇരയായതായി പറയുന്നു. വംശം, ഭാഷാശൈലി, വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിൽ പരിചയത്തിനോ വിദ്യാഭ്യാസത്തിനോ ലഭിക്കുന്ന കുറഞ്ഞ പരിഗണന എന്നിവയാണ് വിവേചനത്തിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. സാംസ്കാരിക വൈവിധ്യങ്ങളുടെ നാടെന്ന കാനഡയുടെ ആഗോള പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഈ പുതിയ റിപ്പോർട്ട്.
ഭാഷാപരമായ തടസ്സങ്ങളും ഉച്ചാരണ രീതികളുമാണ് 80 ശതമാനം വിവേചന കേസുകളിലും അടിസ്ഥാന കാരണമായി മാറുന്നതെന്ന് റിപ്പോർട്ട് പറയുന്നു. തങ്ങളുടെ വ്യക്തിത്വം നിലനിർത്തണോ അതോ കനേഡിയൻ ജീവിതരീതിയുമായി പൂർണ്ണമായും പൊരുത്തപ്പെടണോ എന്ന കാര്യത്തിൽ പല കുടിയേറ്റക്കാരും വലിയ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യം പലരെയും കാനഡയിൽ സ്ഥിരതാമസമാക്കുന്നതിനെക്കുറിച്ച് പുനർചിന്തനം നടത്താൻ പ്രേരിപ്പിക്കുന്നുവെന്നും, കേവലം 29 ശതമാനം പേർ മാത്രമാണ് നിലവിൽ കാനഡയിൽ സ്ഥിരമായി തുടരാൻ ആഗ്രഹിക്കുന്നതെന്നും സർവേ വ്യക്തമാക്കുന്നു. കുടിയേറ്റക്കാരെ ഉൾക്കൊള്ളുന്നതിൽ കാനഡയിലെ പ്രാദേശിക സമൂഹവും തൊഴിൽ മേഖലയും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഗവേഷകർ പറയുന്നു.