അഭയാർത്ഥി അപേക്ഷകൾ നിരസിക്കപ്പെട്ടവർക്ക് ആരോഗ്യസേവനങ്ങൾ നൽകുന്നതിനായി 2016 മുതൽ കാനഡയിലെ ഫെഡറൽ സർക്കാർ 275 ദശലക്ഷം ഡോളറിലധികം ചെലവഴിച്ചതായി റിപ്പോർട്ട്. ഇൻ്ററിം ഫെഡറൽ ഹെൽത്ത് പ്രോഗ്രാം വഴിയാണ് ഈ തുക വിനിയോഗിച്ചത്. അഭയാർത്ഥികൾക്കും അഭയം തേടി എത്തുന്നവർക്കും ആരോഗ്യസേവനം ഉറപ്പാക്കുന്ന പദ്ധതിയാണിത്.
അപേക്ഷ നിരസിക്കപ്പെട്ടവർക്കും ആശുപത്രി സേവനങ്ങൾ, ഡോക്ടറുടെ കൺസൾട്ടേഷൻ, മരുന്നുകൾ, അടിയന്തര ചികിത്സ എന്നിവ ഈ പദ്ധതിയിലൂടെ ലഭിച്ചു. ഓരോ വർഷവും ഈ പദ്ധതിക്കായി ചെലവിടുന്ന തുക വർധിച്ചുവരികയാണ്. പ്രതിവർഷം കോടിക്കണക്കിന് ഡോളറാണ് ഇതിനായി മാറ്റിവെക്കുന്നത്.മാനുഷിക പരിഗണന മുൻനിർത്തിയാണ് ഈ പദ്ധതിയെന്ന് ഗവൺമെന്റ് വ്യക്തമാക്കുന്നു. ചികിത്സ ലഭിക്കാത്ത രോഗങ്ങൾ പടരുന്നത് തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ഇത് ആവശ്യമാണ്.കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ പിന്നീട് വൻ തുക അടിയന്തര ചികിത്സയ്ക്കായി ചെലവാക്കേണ്ടി വരുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അപേക്ഷ നിരസിക്കപ്പെട്ടവർക്കായി നികുതിപ്പണം ചെലവഴിക്കുന്നതിനെ എതിർത്ത് ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്. ഈ തുക കനേഡിയൻ പൗരന്മാരുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നാണ് ഇവരുടെ വാദം. ചെലവ് കുറയ്ക്കുന്നതിനായി അപേക്ഷ നിരസിക്കപ്പെട്ടവരെ വേഗത്തിൽ നാടുകടത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ അന്തസ്സോടെ ജീവിക്കാൻ ആരോഗ്യപരിചരണം അത്യാവശ്യമാണെന്നും ഈ ചെലവിനെ മാനുഷികമായി കാണണമെന്നും മനുഷ്യാവകാശ സംഘടനകൾ വാദിക്കുന്നു. കാനഡയിൽ അഭയാർത്ഥി അപേക്ഷകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള തർക്കങ്ങൾ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.