ട്രംപ്-മാര്‍പ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

By: 600002 On: Apr 17, 2026, 3:15 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ സന്നദ്ധ സംഘടനകള്‍ക്ക് നല്‍കിവന്നിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം ട്രംപ് ഭരണകൂടം നിര്‍ത്തലാക്കി.

മയാമിയിലെ കാത്തലിക് ചാരിറ്റീസിന് നല്‍കിവന്ന 11 ദശലക്ഷം ഡോളറിന്റെ (ഏകദേശം 92 കോടി രൂപ) കരാറാണ് റദ്ദാക്കിയത്.

അഭയാര്‍ത്ഥി കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായതിനാലാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണമെങ്കിലും, മാര്‍പ്പാപ്പയും ട്രംപും തമ്മിലുള്ള പരസ്യമായ പോരാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു.

ഫണ്ട് നിലച്ചതോടെ 60 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ ചാരിറ്റി സ്ഥാപനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂട്ടേണ്ടി വരുമെന്ന് സഭാനേതാക്കള്‍ ആശങ്കപ്പെടുന്നു.

സമാധാനത്തിന് ആഹ്വാനം ചെയ്ത മാര്‍പ്പാപ്പയെ 'കുറ്റകൃത്യങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നവന്‍' എന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. ലോകം 'ഏകാധിപതികളാല്‍' നശിക്കുകയാണെന്നായിരുന്നു മാര്‍പ്പാപ്പയുടെ മറുപടി.