പെറ്റുപെരുകിയ ഹിപ്പോപ്പൊട്ടാമസുകളെ കൊല്ലാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ തീരുമാനം

By: 600002 On: Apr 15, 2026, 10:25 AM



 

പി പി ചെറിയാന്‍

കൊളംബിയ: പ്രശസ്ത മയക്കുമരുന്ന് രാജാവായിരുന്ന പാബ്ലോ എസ്‌കോബാറിന്റെ സ്വകാര്യ മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട് പെറ്റുപെരുകിയ ഹിപ്പോപ്പൊട്ടാമസുകളെ കൊല്ലാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇവ പ്രാദേശിക ജൈവവ്യവസ്ഥയ്ക്കും ജനങ്ങള്‍ക്കും ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ഈ കടുത്ത തീരുമാനം.

ഹിപ്പോകളുടെ എണ്ണം നിയന്ത്രിക്കാന്‍ വന്ധ്യംകരണം ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെട്ടതിനാലാണ് 'കള്ളിംഗ്'  അഥവാ കൊന്നൊടുക്കാന്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്. ഏകദേശം 80 ഹിപ്പോകളെ ഈ നടപടി ബാധിക്കും.

1980-കളില്‍ പാബ്ലോ എസ്‌കോബാര്‍ തന്റെ എസ്റ്റേറ്റായ 'ഹസീന്ദ നാപ്പോളസി'ലേക്ക് ആഫ്രിക്കയില്‍ നിന്ന് എത്തിച്ച നാല് ഹിപ്പോകളുടെ വംശപരമ്പരയാണിത്. ഇന്ന് ഇവയുടെ എണ്ണം 170 കടന്നു.

ഇവ നദികളിലെയും മറ്റും തദ്ദേശീയ ജീവികളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുകയും ഗ്രാമീണരുടെ ജീവന് ഭീഷണിയാവുകയും ചെയ്യുന്നു.

ഹിപ്പോകളെ ആഫ്രിക്കയിലേക്ക് തിരിച്ചയക്കുന്നത് പ്രായോഗികമല്ല. കൂടാതെ, മൃഗസ്‌നേഹികള്‍ ഇവയെ കൊല്ലുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

ആഫ്രിക്കയ്ക്ക് പുറത്ത് ഹിപ്പോകള്‍ സ്വതന്ത്രമായി വിഹരിക്കുന്ന ഏക രാജ്യമാണ് നിലവില്‍ കൊളംബിയ. ഇവ ഇപ്പോള്‍ ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണെങ്കിലും, വര്‍ദ്ധിച്ചുവരുന്ന എണ്ണം പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.