ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം പ്രഖ്യാപിച്ച് ട്രംപ്; ഇറാനു ടോള്‍ നല്‍കുന്ന കപ്പലുകള്‍ തടയും

By: 600002 On: Apr 13, 2026, 10:12 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര കപ്പല്‍ ഗതാഗത മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന നിര്‍ണ്ണായക നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം യുഎസ് നാവികസേന ഉപരോധിക്കുമെന്നും ഇറാനു ടോള്‍ നല്‍കി കടന്നുപോകുന്ന കപ്പലുകള്‍ പിടിച്ചെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാനില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കടുത്ത നടപടി.

ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയും. അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ വെച്ച് ഇറാനു ടോള്‍ നല്‍കുന്ന കപ്പലുകള്‍ തടയാന്‍ നാവികസേനയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ഇറാന്‍ കടലിടുക്കില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ നശിപ്പിക്കാന്‍ യുഎസ് നടപടി തുടങ്ങും. യുഎസ് സേനയ്ക്കോ സമാധാനപരമായ ഗതാഗതം നടത്തുന്ന കപ്പലുകള്‍ക്കോ എതിരെ ഇറാന്‍ വെടിയുതിര്‍ത്താല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാനും അമേരിക്കയും തമ്മില്‍ ഇസ്ലാമാബാദില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തില്‍ നടന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടു. മിക്ക കാര്യങ്ങളിലും ധാരണയായെങ്കിലും ആണവ പ്രശ്‌നത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇറാന്‍ തയ്യാറായില്ല. ഇറാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നും ഇതോടെ നേരിട്ടുള്ള ചര്‍ച്ചകള്‍ അവസാനിച്ചതായും വാന്‍സ് വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ഇറാന്‍ നിയമവിരുദ്ധമായി പണം (ടോള്‍) ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ 'പിടിച്ചുപറി' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനും സാമ്പത്തിക ലാഭമുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളെ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും, ഹോര്‍മുസ് ഉപരോധത്തില്‍ പങ്കാളികളാകില്ലെന്ന് ബ്രിട്ടന്‍ സൂചിപ്പിച്ചു. എന്നാല്‍, അന്താരാഷ്ട്ര കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഫ്രാന്‍സും മറ്റ് 40 രാജ്യങ്ങളുമായി ചേര്‍ന്ന് വിശാലമായ സഖ്യം രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് നാറ്റോ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ മേഖലയില്‍ വന്‍ സൈനിക വിന്യാസത്തിന് അമേരിക്ക ഒരുങ്ങുകയാണ്. ഇത് പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.