കാനഡയിൽ അഭയം തേടി അപേക്ഷിച്ച മുപ്പതിനായിരത്തോളം പേർക്ക് അയോഗ്യതാ മുന്നറിയിപ്പുമായി ഇമിഗ്രേഷൻ വകുപ്പിൻ്റെ നോട്ടീസ്. പുതിയ നിയമപരിഷ്കാരങ്ങൾ പ്രകാരം അപേക്ഷ നൽകാൻ അർഹതയില്ലാത്തവർ രാജ്യം വിടണമെന്നും അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന ശക്തമായ കുടിയേറ്റ നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഇത് ഔദ്യോഗികമായ നാടുകടത്തൽ ഉത്തരവല്ലെന്നും, മറിച്ച് അന്തിമ തീരുമാനത്തിന് മുൻപായി അപേക്ഷകർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള 'പ്രൊസീജറൽ ഫെയർനെസ്' നോട്ടീസാണെന്നും ഇമിഗ്രേഷൻ വകുപ്പ് (IRCC) വ്യക്തമാക്കി.
കാനഡയിലെത്തിയ ശേഷം ഒരു വർഷം കഴിഞ്ഞിട്ടും അപേക്ഷ സമർപ്പിക്കാത്തവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നീക്കം.
കാനഡയിലെത്തുന്ന അഭയാർത്ഥികൾ തങ്ങളുടെ ക്ലെയിമുകൾ ബോധിപ്പിക്കാൻ ഒരു വർഷത്തിലധികം കാലതാമസം വരുത്തിയാൽ അവരെ അയോഗ്യരാക്കുന്ന 'ബിൽ സി-12' ആണ് നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്. ഇത്തരം അപേക്ഷകർക്ക് തങ്ങളുടെ സാഹചര്യം വിശദീകരിക്കാൻ 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
എന്നാൽ, നേരിട്ടുള്ള വാദം കേൾക്കലുകൾക്ക് പകരം രേഖാമൂലമുള്ള വിശദീകരണങ്ങൾ മാത്രം സ്വീകരിക്കുന്നത് നീതിയുക്തമല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അപേക്ഷകരുടെ ഭയവും വ്യക്തിപരമായ സാഹചര്യങ്ങളും നേരിട്ട് ബോധ്യപ്പെടുത്താൻ കമ്മീഷന് മുൻപാകെയുള്ള വാദം കേൾക്കലുകൾ അനിവാര്യമാണെന്നും, രേഖകൾ മാത്രമാകുമ്പോൾ തെറ്റായ തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നു.