കാനഡയിലെ ഇമിഗ്രേഷൻ സുരക്ഷാ പരിശോധനകളിലെ പാളിച്ചകൾ തുറന്നുകാട്ടിക്കൊണ്ട്, സ്റ്റുഡൻ്റ് വിസയിൽ രാജ്യത്തെത്തിയ പാകിസ്താൻ സ്വദേശി ഭീകരാക്രമണ പദ്ധതിയിൽ കുറ്റസമ്മതം നടത്തി. മുഹമ്മദ് ഷഹ്‌സേബ് ഖാൻ (21) എന്ന ഷഹ്‌സേബ് ജാദൂനാണ് അമേരിക്കൻ കോടതിയിൽ കുറ്റം സമ്മതിച്ചത്. ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ജൂത കമ്മ്യൂണിറ്റി സെൻ്ററിന് നേരെ വൻതോതിലുള്ള വെടിവയ്പ്പിന് ഇയാൾ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 2024 സെപ്റ്റംബറിലായിരുന്നു ആക്രമണം ലക്ഷ്യമിട്ടിരുന്നത്. 2024 സെപ്റ്റംബറിൽ യുഎസ് അതിർത്തിക്ക് സമീപത്ത് നിന്ന് അറസ്റ്റിലായ ഇയാളെ 2025-ലാണ് അമേരിക്കയ്ക്ക് കൈമാറിയത്. വിദേശ വിദ്യാർത്ഥികളുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ കാനഡയ്ക്ക് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ഇതോടെ വ്യക്തമായി.
കാനഡയിലെ ഇമിഗ്രേഷൻ സംവിധാനത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. രാജ്യത്തെ വിസ പരിശോധനാ സംവിധാനം തകർന്നടിഞ്ഞ അവസ്ഥയിലാണെന്നും അടിയന്തര പരിഷ്കാരങ്ങൾ വേണമെന്നും അവർ ആവശ്യപ്പെട്ടു. മിക്ക വിദ്യാർത്ഥികളും പഠനത്തിനായി എത്തുമ്പോൾ, ചിലർ ഇത്തരം പഴുതുകൾ മുതലെടുക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാനഡയുടെ വിസ പരിശോധന കൂടുതൽ കർശനമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.