അമേരിക്കന്‍ സൈനികന്റെ ഭാര്യയെ ഇമിഗ്രേഷന്‍ തടങ്കലില്‍ നിന്ന് മോചിപ്പിച്ചു

By: 600002 On: Apr 8, 2026, 7:37 AM



 

പി പി ചെറിയാന്‍

ന്യൂ ഓര്‍ലിയന്‍സ്: ലൂസിയാനയിലെ സൈനിക താവളത്തില്‍ വെച്ച് ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച യുഎസ് ആര്‍മി ഉദ്യോഗസ്ഥന്റെ ഭാര്യയെ വിട്ടയച്ചു. ഹോണ്ടുറാസില്‍ ജനിച്ച ആനി റാമോസ് എന്ന 22-കാരിയെയാണ് നാടുകടത്തല്‍ ഭീഷണിക്കിടെ മോചിപ്പിച്ചത്.

സ്റ്റാഫ് സര്‍ജന്റ് മാത്യു ബ്ലാങ്ക് തന്റെ ഭാര്യയെ സൈനിക ആനുകൂല്യങ്ങള്‍ക്കും ഗ്രീന്‍ കാര്‍ഡിനും അപേക്ഷിക്കാനായി ഫോര്‍ട്ട് പോള്‍ക്ക് സൈനിക താവളത്തില്‍ എത്തിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. 2005 മുതല്‍ അമേരിക്കയില്‍ താമസിക്കുന്ന ആനിക്ക് നിയമപരമായ പദവിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

യുദ്ധകാലത്ത് സൈനികരുടെ കുടുംബാംഗങ്ങളെ നാടുകടത്തുന്നത് സൈന്യത്തിന്റെ മനോവീര്യത്തെ തകര്‍ക്കുമെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സൈനിക റിക്രൂട്ട്മെന്റിനെ ദോഷകരമായി ബാധിക്കുമെന്നും വിമര്‍ശനമുയര്‍ന്നു.

മുന്‍പ് സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ ഭരണകൂടത്തിന്റെ കര്‍ശനമായ നാടുകടത്തല്‍ നയങ്ങള്‍ സൈനിക കുടുംബങ്ങളെപ്പോലും ബാധിക്കുന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറി.

മോചിതയായ ആനി റാമോസ് തന്റെ പഠനം തുടരാനും ഭര്‍ത്താവിനൊപ്പം സമാധാനമായി ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് പ്രതികരിച്ചു.